ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിൻറെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിമാനത്താവള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.യു. ജനീഷ്കുമാറിൻറെ ശ്രദ്ധക്ഷണിക്കലിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (CMD) തയ്യാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ധ സമിതി ശിപാർശ സമർപ്പിച്ചിട്ടുണ്ട്. സമിതിയുടെ ശിപാർശ പരിഗണിച്ച് ഏകദേശം 2,570 ഏക്കർ ഭൂമി വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻറെ പരിഗണനയിലാണെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻറെ അനുമതിക്കായി സമർപ്പിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.