ദുബായില്‍ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും കണ്ടുകെട്ടുന്നതിനും അനുവദിക്കുന്ന കരാറിന് രൂപം നല്‍കിയതായി എമിറേറ്റ്സ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഭാരം കുറഞ്ഞ വാഹനങ്ങൾ, ട്രെയിലറുകൾ, ഭക്ഷണ വണ്ടികൾ, ബോട്ടുകൾ, സൈക്കിളുകൾ എന്നിവ എൻഫോഴ്സ്മെന്റിന്റെ നടപടികൾക്ക് വിധേയമായിരിക്കുമെന്നും മുന്നറിയിപ്പ്.
ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ദുബായ് പോലീസിന്റെ ഉത്തരവാദിത്തമാണ്. ഫെഡറൽ നിയമങ്ങൾക്ക് പുറമെ ലോക്കൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാലും കരാറനുസരിച്ച് നടപടികൾ സ്വീകരിക്കാം. എമിറേറ്റ്സ് പാര്‍ക്കിംഗ് കമ്പനിയുമായാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവച്ചിട്ടുളളത്.
എമിറേറ്റ്സ് പാർക്കിംഗ്സ് വാഹനം പിടിച്ചെടുക്കൽ കേന്ദ്രങ്ങൾ നിയന്ത്രിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നൽകുന്നതിന്റെ ഉത്തരവാദിത്തവും വഹിക്കും. പിടിച്ചെടുത്ത വാഹനങ്ങളെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളിലേക്കും ആർടിഎയ്ക്ക് യഥാസമയം ലഭ്യമാക്കും .
ഓരോ വാഹനത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ചാണ് നടപടികളെന്ന് ആർടിഎ പറഞ്ഞു. സാങ്കേതിക തലത്തിലുളള ഗതാഗത നിയമ ലംഘനമാണെങ്കില്‍ നിശ്ചിത കാലയളവിന് ശേഷം വാഹനം വിട്ടുനൽകുകയും പിഴ ഈടാക്കുകയും ചെയ്യും. പ്രശ്നം പരിഹരിക്കുന്നതുവരെ വാഹനം വിട്ടുനല്‍കുകയുമില്ല. പിടിച്ചെടുത്ത വാഹനവുമായി ന്ധപ്പെട്ട എല്ലാ കുടിശ്ശിക ഫീസും ആർടിഎയ്ക്ക് ലഭിച്ചതിന് ശേഷമാകും വാഹനം വിട്ടുനൽകുക.