കാൽപന്തുകളിയുടെ ആവേശം വാനോളം ഉയർത്തുന്ന ഫിഫ അറബ് കപ്പിന് വീണ്ടും വേദിയാകാനൊരുങ്ങി ഖത്തർ. ബാങ്കോക്കിൽ നടന്ന 74-ാമത് ഫിഫ കോൺഗ്രസിൽ വെച്ച് ഫിഫ കൗൺസിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
മൂന്ന് വർഷങ്ങളിൽ നടക്കുന്ന ഫിഫ അറബ് കപ്പിനാണ് ഖത്തർ വേദിയാകുക. 2025, 2029, 2033 വർഷങ്ങളിലാണ് ഖത്തറിൽ വെച്ച് അറബ് കപ്പുകൾ നടത്തപ്പെടുക. ഖത്തർ ഫുട്ബോൾ അസോസിയേഷൻ്റെ അഭ്യർത്ഥന പരിഗണിച്ചാണ് മൂന്ന് എഡിഷനുകളിൽ ഫിഫ അറബ് കപ്പ് ഖത്തറിൽ നടത്താൻ കൗൺസിൽ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിനുപുറമെ 2025 മുതൽ 2029 വരെയുള്ള അഞ്ച് ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെന്റുകൾക്കും ഖത്തർ ആതിഥേയത്വം വഹിക്കും. എഎഫ്സി, കാഫ്, കോൺകകാഫ്, കോൻമബോൾ, ഒഎഫ്സി, യുഎഫ്എ എന്നിവയാണ് അഞ്ച് ടൂർണമെന്റുകൾ. നീണ്ട ഇടവേളയ്ക്ക് ശേഷം 2021-ലാണ് ഫിഫ അറബ് കപ്പിന് വീണ്ടും തുടക്കമായത്. അന്നും ഖത്തറിലായിരുന്നു അറബ് കപ്പ് സംഘടിപ്പിച്ചത്.