ഖത്തർ ദേശീയദിനാഘോഷം ഇന്ന്. ദേശസ്നേഹത്തിൻ്റെ നിറവിലാണ് ജനത. ഐക്യമാണ് ശക്തിയുടെ ഉറവിടം, ഇതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം. പരേഡുകൾ, എയർഷോകൾ, വെടിക്കെട്ട് പ്രദർശനം എന്നിവയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന പരിപാടികൾ. ലോകകപ്പ് ഫൈനൽ ദിനമായതിനാൽ ഇത്തവണത്തെ ദേശീയദിനാഘോഷം ലോകശ്രദ്ധ ആകർഷിക്കും. അർജൻ്റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം കിരീടം നേടുന്ന ജേതാക്കളുമായി ലുസെയ്ൽ ബൗലെവാർഡിൽ പരേഡും നടക്കും. ദേശീയ ദിനത്തിൻ്റെ ഭാഗമായി പ്രധാനപ്പെട്ട എയർ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതൽ 3.35 വരെ ലുസെയ്ൽ ബൗലെവാർഡിൻ്റെ ആകാശത്ത് നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കത്താറ കൾചറൽ വില്ലേജ്, എജ്യുക്കേഷൻ സിറ്റി ക്ലബ് ഹൗസ്, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലും വിപുലമായ പരിപാടികൾ നടക്കും. ലോകകപ്പ് കാർണിവൽ വേദിയായ കോർണിഷ് ഉൾപ്പെടെ രാജ്യമെങ്ങും അലങ്കരിച്ചിട്ടുണ്ട്. റോഡിൻ്റെ വശങ്ങളിൽ ലോകകപ്പ് പതാകകൾക്കൊപ്പം അമീറിൻ്റെയും പിതൃ അമീറിൻ്റെയും ചിത്രങ്ങളും കൊടിതോരണങ്ങളും ദീപാലാങ്കാരങ്ങളുമെല്ലാം നിറഞ്ഞുനിൽപ്പുണ്ട്. രാജ്യത്തിൻ്റെ പ്രൗഢി ഒട്ടു ചോരാത്ത അലങ്കാരങ്ങൾ. ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലെ ആഘോഷങ്ങളും ഇന്ന് അവസാനിക്കും.
ആധുനിക ഖത്തറിൻ്റെ ശിൽപിയായ ശൈഖ് ജാസിം ബിൻ മുഹമ്മദ് അൽതാനി 1878 ഡിസംബർ 18ന് അധികാരമേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും ഓർമ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത്.