ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘അമ്മയ്ക്ക്’ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് താരം തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായ എല്ലാവർക്കുമെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാൽ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു.
“ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അവ അന്വേഷിക്കപ്പെടണം. അന്വേഷണത്തിനൊടുവിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അന്വേഷണത്തിനൊടുവിൽ ആരോപണങ്ങൾ കള്ളമാണെന്ന് ബോധ്യപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകണം. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേരുകൾ സംരക്ഷിക്കപ്പെടാൻ നിയമം അനുശാസിക്കാത്തിടത്തോളം കാലം ആ പേരുകൾ പുറത്തുവിടാൻ നിയമതടസം ഉണ്ടെന്ന് കരുതുന്നില്ല.
കമ്മിറ്റി റിപ്പോർട്ടിൽ ഉള്ള പേരുകൾ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തിൽ ഇരിക്കുന്നവരാണ്. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാൾ ഞാൻ ആണ്. ഈ റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നത് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്.
ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഒരു ഞെട്ടലുമില്ല. കുറ്റകൃത്യം ചെയ്ത ആൾക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ തുടർനടപടികൾ എന്താണെന്നറിയാൻ നിങ്ങളെപ്പോലെ എനിക്കും ആകാംക്ഷയുണ്ട്. എനിക്ക് ചെയ്യാൻ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതിൽ ഉത്തരവാദിത്വം തീരുന്നില്ല” എന്നാണ് പൃഥ്വിരാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.