ഉമ്മൻ ചാണ്ടി സാറിനെപ്പറ്റി പറയുന്നത് വരെ ജോലിയിൽ നിന്ന് പോകാൻ ആരും പറഞ്ഞിട്ടില്ലെന്ന് സതിയമ്മ. ഇതുവരെയും സത്യസന്ധമായാണ് ജോലി ചെയ്തതെന്നും പുതുപ്പള്ളി മൃഗാശുപത്രിയിൽ നിന്നും പിരിച്ചു വിട്ട സതിയമ്മ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത സേവനം ക്യാമറയ്ക്കു മുന്നിൽ വെളിപ്പെടുത്തിയതിന്റെ പേരിലാണ് വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയത്. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായി 11 വർഷമായുണ്ടായിരുന്ന ജോലിയാണ് നഷ്ടപ്പെട്ടത്.
ലിജിയുടെ പേരു കണ്ടപ്പോൾ കുഴപ്പം ഉണ്ടാവുമോ എന്നെ ചോദിച്ചിരുന്നു. അപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. ഡിപ്പാർട്മെന്റിനും പ്രശ്നമില്ലായിരുന്നു. ഇതു പ്രശ്നമായിക്കഴിഞ്ഞും ലിജി എന്റെയടുത്ത് പറഞ്ഞത് ഇതിന് യാതൊരു കുഴപ്പവും ഉണ്ടാവില്ല എന്നായിരുന്നു. ഒരു മീഡിയയെയും കാണില്ലെന്നും കേസ് കൊടുക്കാൻ പോകില്ല എന്നുമായിരുന്നു ലിജി അന്ന് പറഞ്ഞത്. സമരം ചെയ്ത അന്ന് ഉച്ചകഴിഞ്ഞ് തന്നെ ലിജിയുടെ വീട്ടിൽ പോയിരുന്നു. അന്നാണ് കേസ് കൊടുക്കില്ലെന്നു ഉറപ്പു നൽകിയതെന്ന് സതിയമ്മ പറഞ്ഞു.