രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികം വികസിത ഭാരതനിര്മാണകാലമെന്ന് പറഞ്ഞു.
രാഷ്ട്രനിര്‍മാണത്തില്‍ 100% സമര്‍പ്പണം വേണമെന്ന് പറഞ്ഞ രാഷ്ട്രപതി ലോകം ഇന്ത്യയെ കാണുന്ന രീതിമാറിയെന്നും അഴിമതിയില്‍ നിന്ന് മോചനം സാധ്യമായതായും കൂട്ടിച്ചേർത്തു. സ്ത്രീകളും യുവാക്കളും രാജ്യത്തെ നയിക്കാൻ ഒരുപടി മുന്നില്‍ ഉണ്ടാകണം. സത്യസന്ധതയെ വിലമതിക്കുന്ന സര്‍ക്കാരാണ് ഇത്. രാജ്യം ഭീകരതയെ ശക്തമായി നേരിടുന്നു. രാജ്യമാണ് സര്‍ക്കാരിന് ഒന്നാമത്. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. സര്‍ക്കാരിന് നയങ്ങളില്‍ ദൃഢതയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ആരും അന്യരല്ല എന്നുള്ളതാണ് സര്‍ക്കാര്‍ നയം. പാവപ്പെട്ടവനെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും കോവിഡ് കാലത്ത് ആരും പട്ടിണിയല്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയതായും രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധനം, ജമ്മു കശ്മീരിൻ്റെ പ്രത്യേകപദവി റദ്ദാക്കൽ, മിന്നലാക്രമണം എന്നിവയും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ വിഷയമായി.
അതേസമയം സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുകയാണെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്നും ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു.