ഈ വർഷം അവസാനം നടക്കാനിരിക്കുന്ന 2023 ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിൽ നിന്ന് ടൂർണമെന്റ് മാറ്റുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ റിപ്പോർട്ടുകളാണ് ഇപ്പോൾ ശരിവെയ്ക്കുന്നത്. പാക്കിസ്ഥാനിലാണെങ്കിൽ സുരക്ഷാ കാരണങ്ങളാൽ ഏഷ്യാ കപ്പിൽ പങ്കെടുക്കില്ലെന്ന ഇന്ത്യൻ നിലപാടിനോട് ശ്രീലങ്കയും ബംഗ്ലാദേശും യോജിച്ചതോടെ വിഷയത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുകയായിരുന്നു.
സർക്കാർ അനുമതിയില്ലാത്തതിനാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൂർമെന്റിന്റെ വേദി സംബന്ധിച്ച്, ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മാറ്റാനുള്ള നീക്കത്തിൽ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ബിസിസിഐക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതോടെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടി നേരിട്ടത്.
ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയെന്ന നിലയിൽ യുഎഇയിലേക്ക് മാറ്റമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും പുതിയ സാഹചര്യത്തിൽ ശ്രീലങ്ക ആതിഥേയരാകുമെന്നാണ് കരുതുന്നത്. എന്നാൽ, ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പാകിസ്ഥാനിൽനിന്ന് ഏഷ്യാകപ്പ് മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പിസിബി നേരത്തെ അറിയിച്ചിരുന്നു. പാക്കിസ്ഥാൻറെ എല്ലാം മത്സരങ്ങളും പാക്കിസ്ഥാനിൽ കളിക്കുകയും ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷ വേദികളിൽ നടത്തുകയും ചെയ്യുന്ന ഹൈബ്രിഡ് മോഡൽ നിർദേശം മുന്നോട്ടുവെച്ചെങ്കിലും ഇതും ഇന്ത്യ അംഗീകരിച്ചില്ല. തുടർന്നാണ് ടൂർണമെൻറ് മുഴുവനായും മറ്റൊരു രാജ്യത്തേക്ക് മാറ്റുക എന്ന നിർദേശം മുന്നോട്ടുവെച്ചത്.