പാലക്കാട് കണ്ണിയമ്പുറത്തെ പാതയോരത്ത് ” ഉള്ളി 4 കിലോ 100….” എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്ന വണ്ടിക്കരികിൽ ചെവിയിൽ ഹെഡ്സെറ്റുവെച്ച് മൊബൈലിൽ നോക്കിയിരിക്കുന്ന ഒരാളെ കാണാം. വെറുതെ ഇരുന്ന് പാട്ടുകേൾക്കുകയോ വിഡിയോ കാണുകയോ അല്ല. പി.എസ്.സിയ്ക്ക് പഠിക്കുകയാണയാൾ.
ഇത്, പഴയ ലക്കിടി മുതുമുറ്റത്ത് വീട്ടീല് 34കാരനായ മുഹമ്മദ് സക്കറിയ. സർക്കാർ ജോലിയാണ് ലക്ഷ്യം. പക്ഷേ ജീവിതം പ്രാരാബ്ധങ്ങൾ ചുറ്റും നിൽക്കുമ്പോൾ പാലക്കാട് നിന്നും ഉള്ളിയുമെടുത്ത് കണ്ണിയമ്പുറത്തെ പാതയോരത്ത് കച്ചവടത്തിനായെത്തും. ” ഉള്ളി 4 കിലോ 100….” എന്ന് ഉച്ചത്തില്‍ വിളിച്ചുപറയും.. കച്ചവടം പൊടിപെടിക്കുമ്പോഴും മനസ്സ് പി.എസ്.സി പരീക്ഷയ്ക്കുളള തയ്യാറെടുപ്പിലായിരിക്കും. അതാണ് സക്കറിയയുടെ ഭാവിയിലേക്കുള്ള കരുതൽ.
കച്ചവടത്തിനിടയിൽ യൂട്യൂബ് വഴി ചോദ്യങ്ങളും ഉത്തരങ്ങളും കേട്ട് പഠിക്കും. സാധനം വാങ്ങാൻ ആള് വന്നാൽ വിഡിയോ നിർത്തി വയ്ക്കും. ദിവസവും രാത്രി ഏഴ് മണിവരെ കച്ചവടവും പഠനവും ഈ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന സക്കറിയയെ കണ്ണിയമ്പുറത്തുകാര്ക്ക് കാണാൻ സാധിക്കും. കോഴിക്കച്ചവടമായിരുന്നു ആദ്യം. ഇറച്ചി വാങ്ങാൻ എത്തുന്നവരിൽ ഒരാൾ സർക്കാർ ജോലിയെ കുറിച്ച് നിരന്തരം അറിവുകൾ കൈമാറിയതാണ് പി.എസ്.സി പഠനത്തിനും പരീക്ഷകൾക്കും തയ്യാറെടുക്കാൻ സക്കറിയയ്ക്ക് പ്രചോദനമായത്.
ആദ്യ പരീക്ഷയിൽ പാളിപ്പോയെങ്കിലും പിന്നീട് പഠിച്ചു തന്നെ എഴുതി. റാങ്ക് ലിസ്റ്റിൽ പേരും വന്നു. കമ്പനി ബോർഡ് കോർപറേഷന്റെയും ടൂറിസം വകുപ്പിന്റെയും ഉൾപ്പെടെ മൂന്ന് റാങ്ക് പട്ടികയിൽ സക്കറിയ ഇതിനകം ഇടം നേടിയിട്ടുണ്ട്. ഡ്രൈവര്‍ കം അസിസ്റ്റന്റ് പരീക്ഷയുടെ ലിസ്റ്റിലുമുണ്ട്.
ലോക്ക്ഡൌൺ കാലത്ത് ഉള്ളി കച്ചവടത്തിലേക്ക് തിരിഞ്ഞപ്പോഴും പഠനത്തിന് കോട്ടം തട്ടിയിട്ടില്ല. ഉപ്പയും ഉമ്മയും ഭാര്യയും രണ്ട് മക്കളും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനും മുഹമ്മദ് സക്കറിയയുടെ കച്ചവടം ഒരാശ്വാസമാണ്. അതേസമയം
കച്ചവടത്തിലൂടെ പണം മാത്രമല്ല പി.എസ്.സി വിജയവും കൊയ്യാം എന്നാണ് ആത്മവിശ്വാസത്തോടെ സക്കറിയ വിളിച്ചുപറയുന്നത്. ” ഉള്ളി 4 കിലോ 100….” എന്ന ഓരോ വിളിയിലും ആ ആത്മവിശ്വാസവും കരുതലും പ്രകടമാണ്.