കമ്പനിയുടെ നഷ്ടം നികത്തുന്നതിനും കടബാധ്യത കുറയ്ക്കുന്നതിനും സമഗ്ര പുനക്രമീകരണ പരിപാടിയുമായി ഒമാൻ ദേശീയ വിമാനകമ്പിനിയായ ഒമാൻ എയർ
മൂന്നോ നാലോ വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.നെറ്റ് വർക്ക് വിപുലീകരണം ഉൾപ്പടെയുളള പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം.
ആഗോള കൺസൾട്ടൻസി ഒലിവർ വൈമാൻ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഒമാൻ എയറിലെ പുനർനിർമ്മാണ പരിപാടി. കൺസൾട്ടൻസി എയർലൈനിൻ്റെ സാമ്പത്തികവും വാണിജ്യപരവുമായ പ്രകടനം വിലയിരുത്തുകയും സുസ്ഥിര വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ ശുപാർശ ചെയ്യുകയും ചെയ്തു.
അടിസ്ഥാന പ്രകടനം മെച്ചപ്പെടുത്തുകയും വിപണിയുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുനഃക്രമീകം നടക്കുകയെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രിയും ഒമാൻ എയർ ചെയർമാനുമായ സയീദ് അൽ മവാലിയെ ഉദ്ധരിച്ച് എയർലൈൻ വൃത്തങ്ങൾ വ്യക്തമാക്കി.
സാമ്പത്തിക സുസ്ഥിരത, കോർപ്പറേറ്റ് ഭരണം, വാണിജ്യ പ്രവർത്തനങ്ങൾ, മനുഷ്യ മൂലധനം എന്നീ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനാകുമെന്നും എണ്ണയിൽ നിന്ന് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.