യുഎഇയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനവ്. 50ലേറെ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് എമിറാത്തികളുടെ എണ്ണം കുതിച്ചുയർന്നത്. നിലവിൽ 80,000 ജീവനക്കാർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നുണ്ടെന്ന് മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങളിലെ എക്കാലത്തെയും ഉയർന്ന കണക്കാണിത്. കഴിഞ്ഞ വർഷം അവസാനത്തിലെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 57 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2022 ഡിസംബർ അവസാനിക്കുമ്പോൾ സ്വകാര്യ മേഖലയിൽ 50,228 സ്വദേശികളായിരുന്നു ഉണ്ടായിരുന്നത്. ജനുവരി മുതൽ ജൂലൈ എഴ് വരെ 17,000 സ്വകാര്യ കമ്പനികളാണ് എമിറാത്തികൾക്ക് നിയമനം നൽകിയിട്ടുള്ളത്.
സർക്കാർ നിശ്ചയിച്ച സ്വദേശിവത്കരണ വാർഷിക ടാർഗറ്റ് തികക്കാനുള്ള അവസാന ദിവസമായിരുന്നു ജൂലൈ ഏഴ്. സ്വദേശികൾക്ക് ജോലി ലഭിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളും പോളിസികളും വിജയിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് യുഎഇ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ അൽ അവാർ പറഞ്ഞു. ഈ വർഷത്തെ ആകെ സ്വദേശിവത്കരണ നിരക്ക് രണ്ട് ശതമാനമാണ്. ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ 2026ഓടെ കമ്പനികളിലെ സ്വദേശി ജീവനക്കാരുടെ തോത് 10 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.