പ്രവാസികൾക്ക് വേണ്ടിയുള്ള കേരള സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് യുഎഇയിൽ. ലോകത്തെ 195 രാജ്യങ്ങളില്‍ 182 എണ്ണത്തിലും മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. നോര്‍ക്കയുടെ ഔദ്യോഗിക കണക്ക് പ്രകാരം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2018 മുതല്‍ 2022 വരെയുള്ള നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ രജിസ്ട്രേഷന് കണക്ക് പ്രകാരമുള്ള വിവരമാണിത്. എന്നാൽ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തതടക്കം നിരവധി പേര് ഇനിയും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജോലി തേടി ലോകത്ത് എല്ലായിടത്തും മലയാളികള്‍ എത്തുന്നുണ്ട് എന്നും നോര്‍ക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണന് നമ്പൂതിരി.കെ. പറഞ്ഞു.
അതേസമയം പ്രവാസി ഐഡി രജിസ്ട്രേഷന് ചെയ്യുന്നത് വഴി അത്യാഹിതങ്ങള്‍ക്ക് നാല് ലക്ഷം വരെയുള്ള ഇന്‍ഷുറൻസും ലഭ്യമാക്കുന്നുണ്ട്. രജിസ്ട്രേഷന് ചെയ്യുന്നത് വഴി അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും കേരള സര്‍ക്കാരിന് സാധിക്കും. കേരളത്തില്‍ നിന്നും പുറം രാജ്യങ്ങളിലേക്ക് പോയവരില്‍ 4,36,960 പേരാണ് ഇതുവരെ പ്രവാസി ഐഡി രജിസ്ട്രേഷന് ചെയ്തിട്ടുള്ളത്. ഇതില്‍ എല്ലാതരം ജോലികള്‍ ചെയ്യുന്നവരും ഉള്‍പ്പെടുന്നുണ്ട്.
കണക്ക് പ്രകാരം1,80,465 പേരും യുഎഇയിലാണുള്ളത്. 98,783 പേർ സൗദിയിലും 53,463 പേർ ഖത്തറിലും ഉണ്ടെന്നാണ് കണക്ക്. റഷ്യയില്‍ 213 മലയാളികള്‍, ഉക്രൈയിനില്‍ 1227 പേരും ഇസ്രയേലില്‍ 1036 പേരും ഉണ്ടെന്നും കണക്കിൽ പറയുന്നു. പലസ്തീനില്‍ നാല് മലയാളികള്‍ ഉണ്ട്. കാനഡയില്‍ 659 , യുകെയില്‍ 1031, അമേരിക്കയില്‍ 954, ചൈനയില്‍ 573 മലയാളികളും ഉണ്ട്. എന്നാൽ പാകിസ്ഥാന്, നോര്‍ത്ത് കൊറിയ, തുടങ്ങിയ രാജ്യങ്ങളില്‍ മലയാളികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് നോര്‍ക്കയുടെ റിപ്പോർട്ടിൽ പറയുന്നത്.