പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി കുവൈത്ത്. പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ യൂണിവേഴ്സിറ്റി ഡിഗ്രി വേണമെന്ന വ്യവസ്ഥ റദ്ദാക്കാനൊരുങ്ങുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനമെടുത്തു. അതിനാൽ ഇനി യൂണിവേഴ്സിറ്റി ബിരുദം എന്ന വ്യവസ്ഥയില്ലാതെ പ്രവാസികൾക്ക് അവരുടെ ഭാര്യമാരെയും 14 വയസിന് താഴെയുള്ള കുട്ടികളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കും.
കുടുംബത്തെ കൊണ്ടുവരുന്ന പ്രവാസികൾക്ക് മിനിമം സാലറി 800 കുവൈത്ത് ദിനാർ വേണമെന്ന നിബന്ധനയടക്കമുള്ള പുതിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും സംബന്ധിച്ച് മുമ്പ് മന്ത്രിതല പ്രമേയം നമ്പർ 56/2024 പുറപ്പെടുവിച്ചിരുന്നു. അപേക്ഷകന് സർവകലാശാലാ യോഗ്യത വേണമെന്നും കൂടാതെ രാജ്യത്തെ അവൻ്റെ തൊഴിൽ, യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി പൊരുത്തപ്പെടണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
അതേസമയം, റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നിയമലംഘകരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അധികൃതർ വ്യക്തമാക്കി.