ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതിഷ് കുമാര്‍ രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഇനി എൻഡിഎയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും. എൻഡിഎ മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ തുടങ്ങി. ഇന്ന് വൈകീട്ടാകും മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞ. ഇത് 9ാം തവണയാണ് നിതിഷ് വീണ്ടും മുഖ്യമന്ത്രിയാകാന്‍ പോകുന്നത്.
അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു- ബിജെപി ധാരണ. സുശീൽ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പിക്ക് നൽകാനും ധാരണയായതായെന്നാണ് വിവരം. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ബിജെപിക്ക് നൽകും.
ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നിതിഷ് കുമാര്‍ ബിജെപി പാളയത്തിലേക്കെത്തുന്നത്. നിതിഷിനെ പിന്തുണച്ചുകൊണ്ട് ഇനി ബിജെപി എംഎല്‍എമാര്‍ കത്ത് നല്‍കും. അടുത്ത ദിവസം ജെഡിയു, ബിജെപി എംഎല്‍എമാര്‍ക്ക് നിതിഷ് കുമാര്‍ തന്റെ വസതിയില്‍ വിരുന്നൊരുക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. രാജിവക്കുന്നതിന് മുന്‍പത്തെ നിതിഷ് കുമാര്‍ മന്ത്രിസഭയിലെ ആര്‍ജെഡി മന്ത്രിമാരുടെ സ്ഥാനത്തേക്ക് ബിജെപി എംഎല്‍എമാരെത്തിയേക്കും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. ഇന്ത്യാ സഖ്യത്തിന്റെ കഴിഞ്ഞ യോഗത്തിന് ശേഷമാണ് സഖ്യം വിടാനുള്ള തീരുമാനത്തിലേക്ക് നിതീഷെത്തിയത്.