ദുബായിൽ സ്മാർട് ഗേറ്റ് ഉപയോഗിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) . എമിഗ്രേഷൻ നടപടികൾ വേഗം പൂർത്തിയാക്കുന്ന സ്മാർട് ഗേറ്റ് സംവിധാനം ഉപയോഗിച്ചത് 90 ലക്ഷം യാത്രക്കാരെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
എമിഗ്രേഷൻ കൗണ്ടറിനു മുന്നിലെ നീണ്ട ക്യു ഒഴിവാക്കാനാണ് സ്മാർട് ഗേറ്റ് സ്ഥാപിച്ചത്. റസിഡന്റ്സ് വീസയുള്ളവർക്ക് സ്മാർട് ഗേറ്റിൽ കണ്ണ് സ്കാൻ ചെയ്തു പുറത്തു വരാം. ഈ വർഷം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്ത 2.6 കോടി യാത്രക്കാരിൽ 36% പേരും സ്മാർട് ഗേറ്റ് ഉപയോഗിച്ചെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
ബലിപെരുന്നാളിനും വേനൽഅവധിക്കാലത്തും യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ സ്മാർട് ഗേറ്റുകൾക്ക് കഴിയുമെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മാറി പറഞ്ഞു. വിമാനത്താവളത്തിൽ 120 സ്മാർട് ഗേറ്റുകളുണ്ട്. കൂടുതൽ യാത്രക്കാരെ സ്വീകരിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ സ്മാർട് ഗേറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർപോർട്ട് എമിഗ്രേഷൻ അസി. ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ശങ്കീതി പറഞ്ഞു.