ലോകകപ്പിനിടെ ബ്രസീൽ ടീമിനെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം നെയ്മറും ഡിഫൻഡർ ഡാനിലോയും 2 ഗ്രൂപ്പ് മത്സരങ്ങളിൽ കളിക്കില്ല. ഇരുവരും സ്വിറ്റ്സർലൻഡിനും കാമറൂണിനുമെതിരെ കളിക്കില്ലെന്നാണ് ബ്രസീൽ ടീം ഡോക്ടർ അറിയിച്ചിരിക്കുന്നത്. സെർബിയയ്ക്കെതിരായ മത്സരത്തിൽ ഇവരുടെ കണങ്കാലിനു പരുക്കേറ്റിരുന്നു. എംആർഐ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം.
ഖത്തർ ലോകകപ്പില്‍ സ്വിറ്റ്സർലന്‍ഡിന് എതിരായ അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പാണ് നെയ്മർ പങ്കുവച്ചത്. കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിതെന്നും വീണ്ടും ലോകകപ്പില്‍ പരിക്കിന്റെ തിരിച്ചടിയേറ്റിരിക്കുന്നതായും പറയുന്നു നെയ്മർ. എന്നാല്‍ എന്റെ രാജ്യത്തിനും സഹതാരങ്ങള്‍ക്കുമായി ശക്തമായി തിരിച്ചെത്തുമെന്നും ആത്മവിശ്വാസം പങ്കുവച്ചു.
ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിനിടെ സെർബിയന്‍ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്റെ ടാക്ലിംഗിലാണ് നെയ്മറുടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. സെർബിയയ്ക്കെതിരെ രണ്ടാം പകുതിയിൽ പരുക്കേറ്റ് കണ്ണീരോടെ മടങ്ങിയ നെയ്മാർ മുടന്തി മൈതാനം വിട്ട കാഴ്ച ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. ‘‘ കഠിനമായ മത്സരമെങ്കിലും സുപ്രധാന വിജയം നേടിയ ടീമിന് അഭിനന്ദനങ്ങൾ. ഇനി 6 കളികൾ കൂടി’’ എന്ന് നെയ്മർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ടീമിൽ വിശ്വാസമർപ്പിക്കാനും ഇൻസ്റ്റഗ്രാമിലൂടെ താരം ആരാധകരോട് അഭ്യർഥിച്ചു.