സൗദിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കനത്ത മഴയുടെ തോത് വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥകേന്ദ്രം സ്ഥിരീകരിച്ചു. രാജ്യത്തെ ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തും കിഴക്കൻ മേഖലകളിലും അറേബ്യൻ ഗൾഫ് തീരത്തും തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഭാവിയിൽ കനത്ത മഴയുടെ അളവ് വർധിക്കുമെന്നും കേന്ദ്രത്തിന്റെ ഗവേഷണപഠനത്തിന്റെ കണ്ടെത്തലുകളിൽ വ്യക്തമാക്കുന്നതായി അതോറിറ്റി കൂട്ടിച്ചേർത്തു. കാലാവസ്ഥ നിരീക്ഷണത്തിന്റെ ഈ അനുകരണങ്ങൾ സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ആകെയുള്ള മഴയുടെ വർധനയാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ, അൽ ഖസീം, മക്ക, ജീസാൻ, അസീർ, നജ്റാന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ 2021ൽ ഉണ്ടായതു പോലുള്ള ശക്തമായ മഴയാണ് വരും വർഷങ്ങളിലും പ്രതീക്ഷിക്കുന്നതെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. 2040ൽ ഉയർന്ന കാലാവസ്ഥ സാഹചര്യങ്ങളിൽ കനത്ത മഴയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. കൂടാതെ, ചില പ്രദേശങ്ങളിൽ മഴയുടെ തോതിലും അളവിലും ഇതിനകം വർധനവുണ്ടായതായും പഠനം വെളിപ്പെടുത്തുന്നുണ്ട്. അതേസമയം ചില പ്രദേശങ്ങളിൽ മഴക്കുറവ് അനുഭവപ്പെടുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ മഴയുടെ തീവ്രത പഠനം കണ്ടെത്തിയതിന് ശേഷം അബഹ, ജിദ്ദ, റിയാദ് തുടങ്ങിയ നഗരങ്ങളിലെ മഴയുടെ സ്ഥിതിവിവര വിശകലനം സൂചിപ്പിക്കുന്നത് ഓരോ 10 വർഷത്തിലും മഴയുടെ തീവ്രത വർധിക്കുമെന്നാണ്. മാത്രമല്ല, രാജ്യത്ത് കാലാവസ്ഥ നിരീക്ഷണ പഠനങ്ങളിലും നിരീക്ഷണ രീതികളിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.