സ്കൂളുകളിൽ ലിംഗ സമത്വം നടപ്പാക്കുന്നതിന് വേണ്ടി സർക്കാർ മുന്നോട്ട് വച്ച ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നടത്തിയ വിവാദ പരാമർശത്തില്‍ വിശദീകരണവുമായി ഡോ. എം.കെ മുനീർ എംഎൽഎ. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ലിംഗ സമത്വത്തിന് എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് മുനീറിന്റെ വിശദീകരണം. താന്‍ ഒരു പുരോഗമന വാദിയാണെന്നും അരാജക വാദിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ തിരുത്തല്‍ നടത്തുന്നതിന് മുനീര്‍ തയ്യാറായില്ല. ലിംഗ സമത്വം പുരുഷാധിപത്യത്തിന്റെ ഭാഗമാകരുതെന്നാണ് ഉദ്ദേശിച്ചതെന്നാണ് മുനിര്‍ വിശദീകരിച്ചത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുക എന്നത് ചിന്തിച്ചിട്ടില്ലെന്നും മുനീര്‍ വ്യക്തമാക്കി. എംഎസ്എഫിന്റെ ‘വേര്’ ക്യാംപെയിനിന്റെ ഭാഗമായി കോഴിക്കോട് നടന്ന സംവാദ പരിപാടിയിലാണ് ഡോ. എം.കെ മുനീറിന്റെ വിവാദ പരാമര്‍ശമുണ്ടായത്.
“ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റി വന്നു കഴിഞ്ഞാൽ സ്ത്രീകളെ എടാ എന്നാണ് വിളിക്കേണ്ടത്. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരില്ലേ? ഇനി മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു ബാത്റൂമേ സ്കൂളുകളിൽ ഉണ്ടാവുകയുള്ളൂ? ലിംഗ സമത്വമാണെങ്കിൽ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം? തുടങ്ങി ആക്ഷേപകരമായ പരാമര്‍ശമാണ് മുനീറിന്റെ ഭാഗത്തുനിന്നുണ്ടായത്. ജെൻഡർ ഇക്വാലിറ്റി എന്ന പേരിൽ മതനിഷേധത്തെ സർക്കാർ സ്കൂളുകളിലേക്ക് കൊണ്ടു വരാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നായിരുന്നു മുനീറിന്റെ വിമര്‍ശനം.
അതേസമയം, മുഖ്യമന്ത്രിയ്ക്കെതിരായ ആക്ഷേപ പരാമര്‍ശം ഉണ്ടായപ്പോൾ വേദിയിലിരിക്കുന്നവരോ മറ്റുള്ളവരൊ തിരുത്താൻ തയ്യാവാത്തതിനേയും പൊതുസമൂഹം വിമര്‍ശിക്കുന്നുണ്ട്. മുനിറിന്റെ വാചങ്ങൾ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകൾക്കാണ് വഴിതെളിച്ചത്. ഇതിനിട െഎഎന്എല്ലും പ്രതികരണവുമായെത്തി. പൊതുസമൂഹം ചർച്ച ചെയ്യുന്ന വിഷയത്തില്‍ മുനീറിന്റെ പ്രസ്താവന രാഷ്ട്രീയ വങ്കത്തമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ലീഗിന്റെ നിലപാടുകളെ തുറന്നുകാട്ടുന്നതാണ് മുനീറിന്റെ പരാമര്‍ശങ്ങളെന്നാണ് രാഷ്ട്രീയ ലോകത്തിന്റെ വിലയിരുത്തല്‍. അഞ്ചു വർഷം മുൻപ് ഫാറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരിക്കുന്നതിനെതിരേ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത് വന്നിരുന്നു. തറവാട്ടുകാർ നടത്തുന്ന കോളേജുകളിൽ മതി ഇത്തരം കാര്യങ്ങൾ എന്ന് കെ.എം ഷാജി പറഞ്ഞത് വിവാദമായിരുന്നു. എംഎസ്എഫിന്റെ വനിതാ സംഘടനയായ ഹരിതയിൽ വിവാദങ്ങളുണ്ടായപ്പോൾ പെണ്‍കുട്ടികളെ പുറത്താക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. അതേസമയം മുഖ്യമന്ത്രിയ്ക്കെതിരായ മുനീറിന്റെ പരാമര്‍ശം വിവാദമാകുമ്പോൾ ലീഗ് നേതാക്കൾ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.