കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകട നിലയിലാണെന്ന വാർത്ത പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്. ലിബിയയിലെ ഡാം തകര്‍ന്ന പശ്ചാത്തലത്തിലാണ് പഠനം. നദികളുടെ നിലനില്‍പ്പും നദീതട സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്റര്‍നാഷണല്‍ റിവേഴ്സ് ആണ് പഠനം നടത്തിയത്. ലോകത്തെ ഏറ്റവും അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ഡാമുകളില്‍ പ്രധാനപ്പെട്ട ഒന്ന് മുല്ലപ്പെരിയാര്‍ ആണ് എന്നാണ് കണ്ടെത്തൽ. ഈ പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആശങ്കയുളവാക്കുന്ന വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്ട്ടിന്മേല് പേരെടുത്ത് പറഞ്ഞ് അപകട സാധ്യത സൂചിപ്പിച്ച ഏക അണക്കെട്ട് മുല്ലപ്പെരിയാര്‍ ആണ്.
അതേസമയം ഏകദേശം 11,300 ആളുകള്‍ മരണപ്പെടുകയും പതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്ത ദുരന്തമാണ് ലിബിയയിലെ ഡാം തകർച്ച. രാജ്യത്തെ വാദി, ഡെര്‍ന അണക്കെട്ടുകള്‍ 1970ല്‍ നിര്‍മിച്ചവയാണ്. എന്നാൽ ലോകത്തിലെ പല അണക്കെട്ടുകളെയും പോലെ ലിബിയയിലേതും ആയുസ് അവസാനിച്ച ഘട്ടത്തിലാണ് ഡാം തകർന്ന് കൊടിയ ദുരന്തമായി മാറിയത്.
ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എന്നാണ് കണ്ടെത്തൽ. ലോകത്തില്‍ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ. മാത്രമല്ല, നിര്‍മ്മാണ കാലഘട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു ഇത്. സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും മുല്ലപ്പെരിയാറിനാണ്. സുര്‍ക്കിയെക്കാള്‍ ആറിരട്ടി ശക്തിയാണ് ഇന്നത്തെ ഡാമുകള്‍ക്ക് ഉപയോഗിക്കുന്ന സിമന്റുകള്‍ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ ശിൽപ്പിയായ പെനിക്വിക് പോലും ഡാമിന് നല്കിയ ശരാശരി ആയുസ് 50 വര്‍ഷം മാത്രമാണ്. അതുകൊണ്ട് തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മിക്കപ്പെട്ട 28000 വലിയ അണക്കെട്ടുകള്‍ കാലഹരണപ്പെട്ടു തുടങ്ങിയിരിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവ ഡാം ദുരന്തമായി മാറിയാല്‍ ഏറ്റവും അധികം ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയും ആയിരിക്കും.
1961ൽ ഉണ്ടാക്കിയ വെള്ളപ്പൊക്കത്തോടുകൂടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ആദ്യമായി ഉയര്‍ന്നുവന്നത്. എന്നാൽ ഭയപ്പെടുത്താനല്ല, ജാഗ്രത പുലര്‍ത്തി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ ഗൗരവത്തിലെടുത്തുകൊണ്ട് അധികാരികള്‍ നടപടിയെടുക്കേണ്ടത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ജനതയുടെ ജീവന് വച്ചുള്ള പരീക്ഷണത്തിന് നിൽക്കരുത്. ഡാമിനെ അപകടാവസ്ഥയില്‍ നിന്ന് രക്ഷപെടുത്താനുള്ള പ്രവൃത്തികള്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും സര്‍ക്കാരുകള്‍ കൈകൊള്ളണമെന്നും റിപ്പോർട്ടിലുണ്ട്. ലിബിയയിലെ ദാരുണമായ അണക്കെട്ട് ദുരന്തം ലോകമെമ്പാടുമുള്ള മറ്റ് അണക്കെട്ടുകള്‍ക്കുള്ള മുന്നറിയിപ്പ് സൈറണ്‍ കൂടിയാണ് എന്ന് ന്യൂയോർക് ടൈസ് ഓർമപ്പെടുത്തുന്നത്.