ജപ്പാൻ മുൻ പ്രധാനമന്ത്രി ആബെ ഷിൻസോയുടെ മരണത്തിൽ അനുശോചനം രേഖപെടുത്തി ഇന്ത്യ. അടുത്ത സുഹൃത്തിന്റെ ദാരുണാന്ത്യത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ‘ മികച്ച നേതാവായിരുന്നു. നല്ല ഭരണകർത്താവായിരുന്നു. ജപ്പാനെയും ലോകത്തെയും മെച്ചപ്പെടുത്തുന്നതിനു വേണ്ടി അദ്ദേഹം ജീവിതം തന്നെ ഉഴിഞ്ഞുവെച്ചു’ – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘ജപ്പാന്റെ ദുഃഖത്തിൽ ഇന്ത്യയിലെ ജനങ്ങളും പങ്കുചേരുന്നു. ഈ സമയത്ത് ജപ്പാനിലെ സഹോദരീസഹോദരൻമാർക്ക് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും’ മോദി ട്വീറ്റ് ചെയ്തു. ആബെ ഷിൻസോയുടെ വിയോഗത്തിൽ ഇന്ത്യ നാളെ ദുഃഖം ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആബെ ഷിന്‍സോയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്കി 2021ൽ ആദരിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ബന്ധം മോദിക്ക് ആബെയുമായുണ്ട്. 2015ല്‍ പ്രധാനമന്ത്രിയായ ശേഷം മോദി ആബെക്ക് ഇന്ത്യയിൽ സ്വീകരണമൊരുക്കുകയും ചെയ്തു.
2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി ആബെ ഷിന്‍സോയുമായി ഉച്ചകോടി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. 2018 ഒക്ടോബറില്‍ മോദിയുടെ ജപ്പാന് സന്ദര്‍ശന വേളയില്‍ സ്വതന്ത്രവും സുതാര്യവുമായ ഇന്തോ-പസഫിക് ബന്ധമെന്നാണ് ഇന്ത്യ-ജപ്പാന് ബന്ധത്തെ വിശേഷിപ്പിക്കുകയുണ്ടായത്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ആബെയുമായി പല തവണ മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
2017 ൽ അലഹാബാദ്-മുംബൈ സ്പീഡ് റെയിലിന് തറക്കല്ലിട്ടതും മോദിയും ആബേയും ചേർന്നാണ്. ആബേയുടെ നാലാമത്തെ ഇന്ത്യൻ സന്ദർശനം ആയിരുന്നു അത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായും ആബേക്ക് നല്ല ബന്ധമായിരുന്നു. ഈ വർഷം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജി റിസർച് ബ്യൂറോ ഏർപ്പെടുത്തിയ നേതാജി അവാർഡും ആബേയ്ക്ക് സമ്മാനിച്ചിരുന്നു.