ഫിഫ ലോകകപ്പിനായി അർജൻ്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി താമസിച്ച മുറി ചെറിയ മ്യൂസിയം ആക്കിമാറ്റും. ഖത്തർ സർവകലാശാലയിൽ ആയിരുന്നു അർജൻ്റീനയുടെ ടീം ബേസ് ക്യാംപ്. അവിടെയാണ് മെസ്സി ലോകകപ്പിൻ്റെ 29 ദിവസങ്ങളും താമസിച്ചത്. സർവകലാശാല അധികൃതർ ട്വിറ്ററിലൂടെയാണ് മെസ്സിയുടെ മുറി മ്യൂസിയം ആക്കുന്ന വിവരം പങ്കുവച്ചിരിക്കുന്നത്.
ഖത്തറിൽ ഏറ്റവുമധികം ആരാധകരുള്ള താരമായ മെസ്സി താമസിച്ച മുറി മ്യൂസിയമാകുന്നതോടെ ആരാധകർക്കും ആവേശമാകും. സർവകലാശാല അധികൃതർ പുറത്തുവിട്ട വിഡിയോയിൽ ക്യാംപിനകത്തും പുറത്തുമുള്ള കാഴ്ചകൾ കാണാം. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതായിരുന്നു ക്യാംപ്.
നീലയും വെള്ളയും നിറങ്ങളിലാണ് അലങ്കാരങ്ങൾ. അർജൻ്റീനയുടെ ദേശീയ പതാകയുടെ നിറങ്ങളാണ് ക്യാംപിന്റെ പ്രവേശന കവാടങ്ങൾക്ക്. അകത്ത് ഹാളുകളിൽ അർജൻ്റീനയുടെ ലോകകപ്പ് ചാംപ്യൻമാരുടെ പോസ്റ്ററുകളും ഓട്ടോഗ്രാഫുകളും താരങ്ങളുടെ ജേഴ്സികളും ഒട്ടിച്ചിരിക്കുന്നു. 3 സ്പോർട്സ് കോംപ്ലക്സുകളും ടീമിന് പരിശീലനത്തിനായി നൽകിയിരുന്നു.
ലോകകപ്പിൽ പങ്കെടുത്ത 32 രാജ്യങ്ങൾക്കുമായി ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെയാണ് ടീം ബേസ് ക്യാംപുകൾ ഖത്തർ ഒരുക്കിയത്. ഓരോ ക്യാംപുകളും അതത് രാജ്യങ്ങളുടെ ദേശീയ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ചിരുന്നു.