യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബി അൽ ദഫ്രയിലാണ് സമൂഹ വിവാഹം നടന്നത്. 188 എമിറാത്തി ദമ്പതികൾ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. ആഡംബരങ്ങൾ ഒഴിവാക്കിയുളള മാതൃകാ വിവാഹമെന്ന നിലയില്‍ യുഎഇ ഭരാണാധികാരികളും വിവാഹ ആശംസകളുമായെത്തി.
അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ പിന്തുണയോടെ അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദാണ് വെള്ളിയാഴ്ച വിവാഹ സംഗമം സംഘടിപ്പിച്ചത്. സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്, വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ, ഫെഡറൽ സുപ്രീം കൗൺസിൽ കാര്യ മന്ത്രി അബ്ദുല്ല അൽ കെത്ബി തുടങ്ങി മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും മുതിർന്ന വ്യക്തികളും അതിഥികളായി സന്നിഹിതരായി.
ശൈഖ് ഹംദാൻ വധൂവരന്മാർക്ക് ഹസ്തദാനം നല്‍കുകയും ഒരുമിച്ചുള്ള ജീവിതത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. സമൂഹ വിവാഹങ്ങൾ അറബ് മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമാണെന്നും ഭാരിച്ച സാമ്പത്തിക ചെലവുകളുടെ ഭാരമില്ലാതെ ദാമ്പത്യ ജീവിതം ആരംഭിക്കാൻ ദമ്പതികളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദും, വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദും ഇത്തരം സാമൂഹിക അവസരങ്ങൾക്ക് നൽകിയ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
യുവാക്കളെ അവരുടെ ജീവിത യാത്രയിൽ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതകൂടി കണക്കിലെടുത്താണ് സമൂഹവിവാഹം സംഘടിപ്പിച്ചത്. വിവാഹത്തിന് അഡ്നോക്ക് നല്കിയ പിന്തുണയേയും ഭരണാധികാരികൾ പ്രശംസിച്ചു.