റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ 19 കാരനാണ് പോലിസിന്റെ പിടിയിലായത്. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകളാണ് അംബാനിക്ക് ലഭിച്ചത്. ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.
ഗണേഷ് രമേഷ് വനപർധി(19)യെയാണ് മുംബൈ ഗാംദേവി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 28നാണ് ആദ്യ ഇമെയിൽ വന്നത്. ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ കൂടി മുകേഷ് അംബാനിയ്ക്ക് ലഭിച്ചു.
ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചത്. ആദ്യം അയച്ച ഇമെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി. പിന്നീടുള്ള ഇമെയിലുകളിൽ തുക 200 കോടിയായും 400 കോടിയായും ഉയർത്തിയതിന് ശേഷം വധിക്കുമെന്നും ഭീക്ഷണിപ്പെടുത്തി.