ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘ ദി കേരള സ്റ്റോറി’. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ തന്റെതാണെന്നും സിനിമയിലെ ക്രെഡിറ്റ്സിൽ അണിയറ പ്രവർത്തകർ ഒരു നന്ദി പോലും നൽകിയില്ലെന്നുമുള്ള വാദവുമായി മലയാളിയായ യുവ ചലച്ചിത്ര പ്രവര്ത്തകന് രംഗത്ത്. യദു വിജയകൃഷ്ണനാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇത് ചിത്രത്തിനെതിരെ കുറ്റം പറയുന്നതല്ല. യദുവും ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ ക്രെഡിറ്റ്സിൽ ഒരു നന്ദി പോലും വയ്ക്കാത്ത വിഷമത്തിലാണ് ഇപ്പോൾ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്നും യദു പറഞ്ഞു.
ദി കേരള സ്റ്റോറി’ യുടെ സംവിധായകനായ സുദീപ്തോ സെന്‍ 2017 ല്‍ ‘ലൌ ജിഹാദുമായി’ ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതില്‍ സഹകരിച്ചതോടെയാണ് സംവിധായകനുമായി യദു പരിചയപ്പെട്ടത്. പിന്നീട് 2021 ല്‍ സുദീപ്തോ സെൻ ‘ലൌ ജിഹാദുമായി’ ബന്ധപ്പെട്ട് മറ്റൊരു ഹിന്ദി കോമേഷ്യല്‍ ചിത്രം ചെയ്യാന്‍ സ്ക്രിപ്റ്റ് ഉണ്ടോ എന്ന് യദുവിനോട് ചോദിച്ചു. ഇതിന്റെ വണ്‍ ലൈന്‍ എഴുതി യദു സംവിധായകന് നൽകി. അതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. പിന്നീട് ഡ്രാഫ്റ്റ് തയ്യാറാക്കിയതിന് ശേഷം ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയാണ് ഫൈനല്‍ സ്ക്രിപ്റ്റ് രൂപപ്പെടുത്തിയത്.
എന്നാൽ പിന്നീട് സ്ക്രിപ്റ്റ് കൈമാറിയതിന് ശേഷം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി യദുവുമായുള്ള സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന കരാര്‍ റദ്ദാക്കി. അതിന് ശേഷം പുതിയ കരാര്‍ വരുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിനും, പ്രൊഡക്ഷന്‍ സൈഡിലുമൊക്കെയായി സഹകരിക്കുകയും ചെയ്തു. പക്ഷെ,പുതിയ കരാര്‍ വന്നപ്പോള്‍ യദുവിന് ‘കണ്‍സള്‍ട്ടന്റ്’ എന്ന സ്ഥാനമാണ് കമ്പനി നല്‍കിയത്. ആദ്യ കരാറില്‍ നിന്ന് കണ്‍സള്‍ട്ടന്റ് ആക്കിയുള്ള രണ്ടാമത്തെ എഗ്രിമെന്റിലേക്ക് വന്നപ്പോള്‍ ആദ്യം പറഞ്ഞ പ്രതിഫലത്തില്‍ നിന്ന് പകുതിയില്‍ അധികവും കുറയ്ക്കുകയും ചെയ്തിരുന്നു. അത് ബാക്കി തരണമെങ്കില്‍ സിനിമ ഇറങ്ങുന്നത് വരെ വര്‍ക്ക് ചെയ്യണം എന്നും കരാറില്‍ പറഞ്ഞിരുന്നു.
ഇതോടെ യദു അതില്‍ നിന്നും പിന്മാറി. എന്നാല്‍ യദു അടങ്ങുന്ന സമൂഹം അറിഞ്ഞിരിക്കേണ്ടതും വലിയ ഉദ്ദേശമുള്ള ഒരു പ്രൊജക്ടും ആയതിനാല്‍ കൂടുതൽ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. അതേസമയം ചിത്രം ഇറങ്ങുമ്പോള്‍ താങ്ക്സ് കാര്‍ഡില്‍ എങ്കിലും പേര് കാണുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രം കണ്ടപ്പോള്‍ അതില്‍ ഒരു നന്ദി പോലും നൽകിയതായി കണ്ടില്ല. അവസാന ക്രഡിറ്റ് വരെ നോക്കിയിരുന്നുവെങ്കിലും യദുവിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് ഉണ്ടാക്കിയ സങ്കടത്തിലാണ് ഈ കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്ന് യദു അറിയിച്ചു.
‘ദി കേരള സ്റ്റോറി’ വലിയ ഉദ്ദേശമുള്ള ചിത്രമായത്കൊണ്ട് തന്നെ നിയമനടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ല. എന്നാൽ ചിത്രത്തിന് ഒരിക്കലും എതിരല്ല. പക്ഷെ ഇത്തരം ഒരു കാര്യം കണ്ട് ചിത്രത്തിന്റെ അണിയറക്കാര്‍ എന്തെങ്കിലും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും യദു കൂട്ടിച്ചേർത്തു.