ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28) അബുദാബിയിൽ ഒരു കാണാതായിട്ട് ഒരു മാസത്തിലേറെയായി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്ന ഷെമീൽ എങ്ങോട്ട് പോയതാണ് എന്ന് ആർക്കുമറിയില്ല. അബുദാബി മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരുന്നു ഈ യുവാവിന്റെ താമസം. മാർച്ച് 31ന് ജോലി കഴിഞ്ഞ് ഷെമീൽ താമസ സ്ഥലത്തേക്ക് തിരിച്ചെത്തിയില്ല. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ കൂടെ താമസിക്കുന്നവർ റാസൽഖൈമയിലുള്ള പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.
പിതാവ് നൽകിയ പരാതിയിൽ അബുദാബി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ സെഫീനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിട്ടുണ്ട്. ഷെമീലിനെ കണ്ടെത്താൻ കഴിയണേ എന്ന പ്രാർത്ഥനയിലാണ് കുടുംബവും സുഹൃത്തുക്കളും.