മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് രൂപംനൽകി കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം. രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും പിഴ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷയാണ് ലഭിക്കുക. നിയമം ലംഘിക്കുന്നവർക്ക് 3 വർഷം വരെ തടവും അര ലക്ഷം മുതൽ ഒരു ലക്ഷം ദിനാർ വരെ പിഴുമാണ് ശിക്ഷ. സ്ഥാപനത്തിന് പരമാവധി 2 ലക്ഷം ദിനാർ വരെയും പിഴ ചുമത്തും.
അമീർ, ഡപ്യൂട്ടി അമീർ, കിരീടാവകാശി എന്നിവർക്കെതിരെയുള്ള മാധ്യമങ്ങളുടെ വിമർശനങ്ങൾ രാജ്യത്ത് നിരോധിച്ചു. ഭരണഘടനയെ അനാദരിക്കുകയോ അവഹേളിക്കുകയോ ചെയ്യരുത്, പൊതു ധാർമ്മികതയെ വ്രണപ്പെടുത്തരുത്, നിയമങ്ങൾ ലംഘിക്കാനോ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്, ഇസ്ലാമിനെയും പ്രവാചകന്മാരെയും അനുചരന്മാരെയും അവരുടെ ഭാര്യമാരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുംവിധം പ്രസിദ്ധീകരണങ്ങളിറക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുത് തുടങ്ങിയ കാര്യങ്ങളാണ് കരട് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.