എല്ലാവർക്കും ഇൻ്റർനെറ്റ്’ എന്ന സ്വപ്നം മുൻ നിർത്തി കേരള സർക്കാർ പ്രഖ്യാപിച്ച കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന് നിർവഹിക്കും. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കാനാണ് കെ-ഫോൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിലവിൽ 18000 ത്തോളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കി. അതിൽ 748 വീടുകളിൽ ഇതിനോടകം കണക്ഷൻ നൽകുകയും ചെയ്തു. ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഗവണ്മെന്റാണ് കേരളത്തിലേത്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിയ്ക്കാൻ സാർവത്രികമായ ഇൻ്റർനെറ്റ് സൗകര്യം അത്യന്താപേക്ഷിതമാണ്. നവകേരള നിർമ്മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെ-ഫോൺ മാറും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതു സർക്കാരിന്റെ ജനകീയ ബദൽ കൂടിയാണ് കെ-ഫോൺ പദ്ധതി. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവന ദാതാക്കളുടെയും ചൂഷണത്തിന് അവസരം ഉണ്ടാക്കരുത് എന്ന നിശ്ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക് തുടക്കം കുറിച്ചത്. വൈദ്യുതി, ഐടി വകുപ്പുകൾ വഴി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡ് മറികടക്കാൻ സഹായകമാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കെ-ഫോൺ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. കെ-ഫോൺ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് സംവിധാനമാണ്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കാനും കാര്യക്ഷമമാക്കുന്നതിനും ഇ-ഗവേർണൻസ് പദ്ധതി സഹായകമാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.