ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ കല്യാണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകനെ ആനന്ദ് അംബാനിയും രാധിക മെർച്ചന്റിന്റെയും ആഡംബര വിവാഹത്തിന്റെ ഒരുക്കങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ ചർച്ചയാവുന്നത്. റിലയൻസ് ഗ്രീൻസിൽ (Reliance Greens) മാർച്ച് ഒന്നു മുതൽ മൂന്ന് വരെയാണ് ആഘോഷ പരിപാടികൾ നടക്കുക. പ്രീ വെഡ്ഢിങ് ഇങ്ങനെയാണെങ്കിൽ കല്യാണം എങ്ങിനെയായിരിക്കും എന്നാലോചിച്ച് വാ പൊളിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഇപ്പോഴിതാ അതിഥികൾക്ക് എത്തുന്നതിന് വേണ്ടി ജാംനഗറിലെ ഇന്ത്യൻ എയർഫോഴ്സ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 10 ദിവസത്തേക്കാണ് മോദി സർക്കാർ വിമാനത്താവളത്തിന് അന്താരാഷ്ട്ര ടാഗ് നൽകിയത്. പാകിസ്താൻ അതിർത്തിയിൽ നിന്ന് കേവലം 50 കിലോമീറ്ററോളം മാത്രം അകലെയാണ് ജാംനഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിന്റെ സെൻസിറ്റീവ് ടെക്നിക്കൽ ഏരിയയിലേക്കും ഇന്ത്യൻ എയർഫോഴ്സ് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, വിവാഹത്തിന് മുന്നോടിയായി വിമാനത്താവളവും പൂക്കൾ കൊണ്ടും മറ്റും അലങ്കരിച്ചിരുന്നത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
പാകിസ്താൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന വിമാനത്താവളത്തിന് ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെയാണ് അന്താരാഷ്ട്ര ടാഗ് നൽകിയിരിക്കുന്നത്. ആനന്ദ്-രാധിക വിവാഹത്തോടനുബന്ധിച്ച് ഫെബ്രുവരി 28 നും മാർച്ച് 4 നും ഇടയിൽ ജാംനഗർ വിമാനത്താവളത്തിൽ 150 വിമാനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതിൽ 50 എണ്ണം വിദേശത്ത് നിന്ന് നേരിട്ടെത്തുന്നതാണ്.
അതേസമയം സങ്കീർണ മേഖലയിലേക്ക് വിമാനങ്ങൾ അനുവദിക്കുക മാത്രമല്ല, വിമാനത്താവളത്തിന്റെ വലുപ്പവും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. 475 ചതുരശ്ര കിലോമീറ്റർ മുതൽ 900 ചതുരശ്ര മീറ്റർ വരെയുള്ള സ്ഥലത്ത് ഇനി തിരക്കേറിയ സമയത്ത് പോലും 360 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. നേരത്തെ ഇത് 180 ആയിരുന്നു. വിമാനത്താവളത്തിലെ ടോയ്ലെറ്റുകളിൽ അടക്കം വിവാഹത്തോടനുബന്ധിച്ച് വലിയ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
പ്രീ വെഡിങ്ങിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു പ്രദേശവാസികള്‍ അടക്കം 50,000ത്തിലധികം പേർക്ക് അന്നസേവയിലൂടെ ഭക്ഷണം വിളമ്പിയത്. ഭക്ഷണം വിളമ്പുന്നതും കഴിപ്പിക്കുന്നതും അംബാനി കുടുംബം തലമുറകളായി തുടര്‍ന്ന് വരുന്ന പാരമ്പര്യമാണ്. മംഗളകരമായ ചടങ്ങുകള്‍ക്ക് മുമ്പ് നിരവധി പേര്‍ക്ക് അന്ന വിതരണവും അംബാനി കുടുംബം നടത്തിവരാറുണ്ട്. ആനന്ദ് അംബാനിയും തന്റെ വിവാഹ ജീവിതത്തിന് തുടക്കം കുറിച്ചത് അന്നസേവയിലൂടെയാണ്. അതിഥികള്‍ക്ക് ആനന്ദും രാധികയും ഭക്ഷണം വിളമ്പി, കഴിക്കുന്നവർ വയറും മനസ്സും നിറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് അനുഗ്രഹം നൽകി.
ഇന്ത്യയിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ ഏകദേശം 2,000 പേരാണ് എന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖ് ഖാന്, കരീന കപൂര്‍, ആലിയ ഭട്ട്, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയ വൻ താര നിരകളാണ് മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മൂന്ന് വരെ നീളുന്ന ആഘോഷങ്ങളുടെ ആദ്യ ദിനത്തില്‍ പങ്കെടുത്തത്. പ്രീവെഡിംഗ് ആഘോഷത്തിന് വേണ്ടി മാത്രം ഒമ്പത് പേജുള്ള ഇവന്റ് ഗൈഡാണ് തയാറാക്കിയതും ചർച്ചയാണ്.
അത് മാത്രമോ, ബില്‍ ഗേറ്റ്സ്, മാര്‍ക് സക്കര്‍ബര്‍ഗ്, പോപ്പ് ഗായിക റിഹാന, സൗദി ആരാംകോ ചെയര്‍പേഴ്സണ്‍ യാസിര്‍ അല്‍-റുമയ്യാന്‍, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍, ഡിസ്നി സി.ഇ.ഒ ബോബ് ഐഗര്‍, ശതകോടീശ്വരനായ അമേരിക്കന്‍ ബിസിനസുകാരനും ബ്ലാക്ക്റോക്ക് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ചെയര്‍മാനുമായ ലാറി ഫിങ്ക്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് തുടങ്ങി ഈ ആഡംബര കല്യാണത്തിന് പങ്കെടുക്കാനെത്തുന്ന പ്രമുഖരുടെ ലിസ്റ്റ് നീളുന്നു. ആഘോഷ വിരുന്നില്‍ അതിഥികള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2,500ല്‍ അധികം വിഭവങ്ങളും കല്യാണത്തിന്റെ മാറ്റ് കൂട്ടും. മൂന്ന് ദിവസത്തേക്ക് ആകെ 1,250 കോടി രൂപയാണ് ചെലവ്. ജൂലൈ 12 ന് മുംബൈയിൽ വച്ചാണ് ആനന്ദ്-രാധിക ആഡംബര വിവാഹം നടക്കുക. ലോകത്തിന്റെ മുഴുവൻ കണ്ണുകളും കാതുകളും അന്ന് ഇന്ത്യയിലേക്ക് നോക്കി ഇരിക്കും, തീർച്ച.