വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേര് നൽകി. ഈ പേര് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് എന്‍.സി.പി നേതാവ് ജിതേന്ദ്ര അഹ്വാദ് പറഞ്ഞു. എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ എന്ന പേരിൽ മത്സരിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചെന്നും ജിതേന്ദ്ര അഹ്വാദ് ട്വീറ്റിൽ കൂട്ടിച്ചേർത്തു. ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സഖ്യത്തിന് പേരിട്ടത്.
ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാം. ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കുകയും ചെയ്യാം എന്നും ജിതേന്ദ്ര അഹ്വാദ് ട്വീറ്റില്‍ വ്യക്തമാക്കി. അതേസമയം സഖ്യം (Alliance) എന്നല്ല മുന്നണി (Front) എന്നാണ് വേണ്ടതെന്ന് ഇടതു പാര്‍ട്ടികള്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ പേരിന്റെ കൂടെ എന്‍.ഡി.എ എന്നു വേണ്ടെന്ന് ചില നേതാക്കളും വ്യക്തമാക്കി. 26 പാര്‍ട്ടികളാണ് പുതിയ സഖ്യത്തിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനും യോഗത്തില്‍ ആഹ്വാനമുണ്ടായി. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, നിധീഷ് കുമാര്‍, മമത ബാനർജി, സീതാറാം യെച്ചൂരി, ശരത് പവാർ, ലാലുപ്രസാദ് യാദവ് തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ച് അണിനിരക്കുക എന്നതാണ് ‘ഇന്ത്യ’യുടെ ലക്ഷ്യം.