സൗദിയിൽ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാക്കി നിയന്ത്രിച്ചു. വാടക പണമിടപാടുകൾ ഈജാർ പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റൽ ചാനലുകൾ വഴി മാത്രമാക്കിയാണ് നിയന്ത്രിച്ചിരിക്കുന്നത്. ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഇജാർ കേന്ദ്രം അറിയിച്ചു.
റിയൽ എസ്റ്റേറ്റ് പ്രവർത്തന ഇടപാടുകൾ സുതാര്യമാക്കുന്നതിന്റെയും തട്ടിപ്പുകൾ തടയുന്നതിന്റെയും ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ വാടക കരാർ പണമിടപാടുകൾ ഇലക്ട്രോണിക് വത്കരിക്കുകയെന്ന മന്ത്രിതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനം.
പുതിയ നിയമപ്രകാരം വാടക കരാറുകൾക്ക് മാനുവൽ റെസീപ്റ്റുകൾ നൽകുന്നത് അംഗീകരിക്കില്ല. പകരം ബാങ്കുകളിൽ നിന്നും തുക കൈമാറുന്നതിന് ഈജാർ നൽകുന്ന അംഗീകൃത ഇലക്ട്രോണിക് റെസീപ്റ്റുകൾ മാത്രമാണ് തെളിവായി സ്വീകരിക്കുകയെന്നും ഇജാർ കേന്ദ്രം വ്യക്തമാക്കി.