സൗദി അറേബ്യയിൽ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള വീപ്പകൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് മുനിസിപ്പൽ ആൻ്റ് റൂറൽ അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം മാലിന്യം നിക്ഷേപിക്കാനുള്ള വീപ്പകൾ അവയുടെ സ്ഥാനത്ത് നിന്ന് മാറ്റി വെക്കുകയോ ഏതെങ്കിലും രീതിയിൽ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവർക്ക് 500 റിയാൽ പിഴ ചുമത്തപ്പെടും. മുനിസിപ്പൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാനടപടികൾ ഭേദഗതി ചെയ്താണ് മന്ത്രാലയം നിർദേശം നൽകിയത്.
മുനിസിപ്പൽ പെരുമാറ്റച്ചട്ടങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പിഴയ്ക്ക് പുറമെ മാലിന്യം നിക്ഷേപിക്കാനുള്ള വീപ്പകൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ നഷ്ടപരിഹാരവും നിയമലംഘകരിൽ നിന്ന് ഈടാക്കും. നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ നിശ്ചയിച്ചിരിക്കുന്ന പിഴയ്ക്ക് പുറമെ ഇരട്ടി പിഴ ചുമത്തുകയും ചെയ്യും. വീപ്പകൾ മനഃപൂർവം നശിപ്പിക്കുന്നവർക്ക് 1,000 റിയാൽ വരെ അധിക പിഴയും ചുമത്തും.