സൗദിയിൽ നവംബർ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്ക് പുറമെ ആലിപ്പഴ വർഷം, ഇടിമിന്നൽ എന്നിവയ്ക്കും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
മക്കയുടെ വിവിധ മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും വെള്ളത്തിന്റെ കുത്തൊഴുക്കിനും പൊടിക്കാറ്റിനും ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മദീന, ഹൈൽ, തബുക്, അൽ ജൗഫ്, നോർത്തേൺ ബോർഡർ മേഖല, അൽ ഖാസിം തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഈ കാലയളവിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നതാണ് ഉചിതമെന്നും അറിയിപ്പിലുണ്ട്. കൂടാതെ നീന്തുന്നതിനും കുളിക്കുന്നതിനുമായി ജലാശയങ്ങളിലേയ്ക്കും വെള്ളക്കെട്ടിലേക്കും പോകരുതെന്നും മുന്നറിയിപ്പുണ്ട്. മഴയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളുടെ അക്കൗണ്ടുകൾ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതർ അറിയിച്ചു.