സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കിയിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 11 ജില്ലകളിൽ ഓറഞ്ച് ജാഗ്രതയാണ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരത്തും കൊല്ലത്തും മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും മഴ തുടരും. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. വ്യാഴാഴ്ച വടക്കൻ ജില്ലകളിലും ഇടുക്കിയിലുമാണ് കനത്തമഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. ഇടുക്കിക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത നൽകിയിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും മഴ മുന്നറിയിപ്പ് ഇല്ല. മറ്റു ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയും നീരൊഴുക്ക് വർധിച്ചതിനാലും സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു.
പത്തനംതിട്ടയിലെ മണിയാർ, ഇടുക്കിയിലെ പാംബ്ല, മൂന്നാർ ഹെഡ് വർക്സ്, കല്ലാർകുട്ടി ,കണ്ണൂരിലെ പഴശി ഡാമുകളാണ് തുറന്നത്. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല, മൂന്നാർ ഹെഡ് വർക്സ് ഡാമുകൾ തുറന്നതോടെ, പെരിയാർ തീരത്തുള്ളവർക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെന്റീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടർ 15 സെന്റീമീറ്ററും രണ്ടാമത്തം ഷട്ടർ 90 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പഴശി ഡാമിന്റെ മുഴുവൻ ഷട്ടറുകളും പത്തുസെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.മണിമലയാറിൽ ജലനിരപ്പ് ഉയർന്നതോടെ അപ്പർ കുട്ടനാട്ടിൽ വീടുകളിലും റോഡുകളിലും വെള്ളം കയറി. മഴക്കെടുതിയിൽപ്പെട്ട നിരവധിപ്പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാവർഷവും കനത്തമഴയിൽ അപ്പർ കുട്ടനാട് ഭാഗങ്ങളിൽ വെള്ളം കയറാറുണ്ട്.