എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു. ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.സംസ്ഥാന സർക്കാർ രണ്ട് ആഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം ഫയൽ ചെയ്യണം.കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്കു സർക്കാർ പണം നൽകരുതെന്നും ചീഫ് ജസ്റ്റ്സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
എഐ കാമറ സ്ഥാപിക്കുന്നതിനു ടെൻഡർ നൽകിയത് വ്യവസ്ഥകൾ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണം, എസ്ആർഐടിക്ക് ടെൻഡർ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ. പൊതുതാത്പര്യ ഹർജിയിൽ കഴമ്ബുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് കോടതി നിരീക്ഷിച്ചു.