ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ സർക്കാർ ഉത്തരവ്. ഭൂമി ഏറ്റെടുമ്പോൾ സമഗ്രമായ നഷ്ടപരിഹാര പാക്കേജ് തയാറാക്കണം എന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൃത്യമായ നഷ്ടപരിഹാരം, സമയ ബന്ധിത പുനരധിവാസം എന്നിവ ജനങ്ങൾ പ്രതീക്ഷിക്കുന്നതായി സാമൂഹ്യ ആഘാത പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. മണിമല വില്ലേജുകളിലെ 2570 ഏക്കർ ഭൂമി, കോട്ടയം ജില്ലയിലെ എരുമേലി സൗത്ത് തുടങ്ങിയ സ്ഥലങ്ങളാണ് ശബരിമല വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
എന്നാൽ പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ കേന്ദ്ര അനുമതികള്‍ ഇനിയും ലഭിക്കാനുണ്ട്. കൂടാതെ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം അംഗീകരിച്ചാല്‍ പ്രതിരോധ മന്ത്രാലയം, വ്യോമയാനമന്ത്രാലയം എന്നിവയുടെ അനുമതിയും ആവശ്യമായി വരും. അതിനുശേഷമാണ് വിശദ പദ്ധതിരേഖ തയ്യാറാക്കുക.
അതേസമയം ശബരിമല വിമാനത്താവള പദ്ധതി വിഭാവനം ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റണ്‍വേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും ഇതിനോടകം അതിര്‍ത്തി നിര്‍ണയിച്ച് അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവള പദ്ധതിയുടെ റണ്‍വേക്കായി ജനവാസമേഖലയില്‍ ഏറ്റെടുക്കുന്നത് 165 ഏക്കർ ഭൂമിയാണ്. 307 ഏക്കറാണ് സര്‍ക്കാര്‍ ആദ്യം നോട്ടിഫൈ ചെയ്തിരുന്നത്. എന്നാല്‍ റണ്‍വേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ അതിര്‍ത്തി നിര്‍ണയത്തില്‍ ഉദ്യോഗസ്ഥര്‍ നിജപ്പെടുത്തിയിരിക്കുന്നത്.