90ാം മിനിറ്റ് വരെ ആവേശം നിറഞ്ഞുനിന്ന കരുത്തരുടെ പോരാട്ടത്തിൽ സ്പെയിനെ സമനിലയിൽ തളച്ച് ജർമ്മനി. 1-1 എന്ന സമനില പിടിച്ചതോടെ ജർമ്മനി ലോകകപ്പിൽ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.
സൂപ്പർ സബ്ബായെത്തിയ അൽവാരോ മൊറാട്ടയാണ് സ്പെയിനായി ആദ്യ ലീഡ് ഉയർത്തിയത്. പിന്നാലെ നിക്ലസ് ഫുൾക്രുഗ് ജർമനിക്കായി ഗോളടിച്ചു.
ഗ്രൂപ്പ് ഇയിൽ നാല് പോയിൻ്റുമായി സ്പെയിൻ മുന്നിലാണ്. ജർമ്മനി ഒരു പോയിൻ്റുമായി നാലാം സ്ഥാനത്തും. അടുത്ത കളിയിൽ കോസ്റ്ററിക്കയെ തോൽപ്പിച്ചാൽ ജർമനിക്ക് നോക്കൌട്ട് സാധ്യതയുണ്ട്. സ്പെയിനെതിരെ ജപ്പാനാണ് ഇറങ്ങുക. ഡിസംബർ ഒന്നിനാണ് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
അതേസമയം ഇന്നലെ മറ്റൊരു മത്സരത്തിൽ ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചു. അവസാന 19 മിനിറ്റിൽ രണ്ട് ഗോളടിച്ചാണ് മൊറോക്കോയുടെ ജയം.
4–1ന് കാനഡയെ വീഴ്ത്തി ക്രൊയേഷ്യ ഗ്രൂപ്പ് എഫിൽ മുന്നിലെത്തി. രണ്ട് കളിയും തോറ്റതോടെ കാനഡ പുറത്തായി. ഗ്രൂപ്പിൽ രണ്ടാമത് ഇനി മൊറോക്കോയാണ്. ബെൽജിയത്തിന് ക്രൊയേഷ്യയും മൊറോക്കോയ്ക്ക് കാനഡയുമാണ് ഇനി എതിരാളികൾ.
ആദ്യ മത്സരത്തിൽ ജർമനിയെ ഞെട്ടിച്ചെങ്കിലും ജപ്പാൻ കോസ്റ്ററിക്കയോട് പരാജയപ്പെട്ടു. കളിയുടെ അവസാന മിനിറ്റിലായിരുന്നു കോസ്റ്ററിക്കയുടെ ആശ്വാസജയം.