വ്യോമയാനരംഗത്ത് ചിറകുവിരിച്ച് മലയാളി! മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന എയർലൈൻ കമ്പനിയായ ഫ്ലൈ 91ന് സർവീസ് നടത്താൻ കഴിഞ്ഞ ആഴ്ച അനുമതി ലഭിച്ചിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിസിജിഎ) ആണ് അനുമതി നൽകിയത്. ഇതിന് പിന്നാലെ ഗോവയിലെ മോപ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് സർവീസ് തുടങ്ങി.
കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിൽ നിന്ന് ഓൺലൈനായി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗോവ ആസ്ഥാനമായാണ് വിമാനക്കമ്പനി പ്രവർത്തിക്കുന്നത്. ഈ മാസം 18 മുതലാണ് പതിവു സർവീസ് ആരംഭിക്കുക. ഗോവ / സിന്ധുദുർഗ് – ഹൈദരാബാദ് / ബെംഗളൂരു റൂട്ടിലാണിത്.
ഏപ്രിൽ മധ്യത്തോടെ മോപ – അഗത്തി സർവീസ് തുടങ്ങും. വർഷങ്ങളായി ലക്ഷദ്വീപിൽ നിന്നു കൊച്ചിക്കു മാത്രമാണു വിമാന സർവീസ് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ പുണെയിലേക്കും ജൽഗാവിലേക്കും ‘ഫ്ലൈ 91’ പറക്കും. കൺവർജന്റ് ഫിനാൻസാണ് പ്രധാന നിക്ഷേപകർ. 200 കോടി മൂലധനത്തിലാണ് ഫ്ലൈ 91 കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടെലിഫോണിക് കോഡ് ആയ +91 എന്നതിൽ നിന്നാണ് 91 എയർലൈൻസ് എന്ന് പേര് നൽകിയിരിക്കുന്നത്. 70 യാത്രക്കാരെ വരെ വഹിക്കാൻ ആകുന്ന വിമാനമാണിത്. ഹർഷ രാഘവനുമായി ചേർന്ന് മനോജ് സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാകും കമ്പനി പ്രവർത്തിക്കുക.
70 പേർക്കു യാത്ര ചെയ്യാവുന്ന 2 ചെറുവിമാനങ്ങളുള്ള കമ്പനി 6 വിമാനങ്ങൾ കൂടി വാങ്ങാൻ നീക്കം നടത്തുന്നുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ 6 താവളങ്ങൾ കേന്ദ്രീകരിച്ച് 35 വിമാനങ്ങളുമായി 50 നഗരങ്ങളെ ബന്ധിപ്പിക്കാനാണു പദ്ധതി. തൃശൂർ കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോ ഗോവ നിവാസിയാണ്. ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ യാത്രാസമയം വേണ്ടിവരുന്ന സെക്ടറുകളിലാണു കമ്പനി സർവീസ് നടത്തുന്നത്. കഴിഞ്ഞ മാർച്ച് രണ്ടിന് ഗോവയിൽ നിന്നും ബെംഗളൂരുവിലേക്ക് ഫ്ളൈ91 വിമാനം പറന്നിരുന്നു. ചെറു പട്ടണങ്ങളെ ആകാശമാർഗം ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുകയാണ് ഫ്ളൈ91 കമ്പനിയുടെ ലക്ഷ്യം. പ്രാദേശിക വിമാനമായ എടിആർ-72-600-ന്റെ രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുത്താണ് ആദ്യ സർവിസുകൾ നടത്തുന്നത്. സെപ്റ്റംബറോടെ നാല് വിമാനങ്ങൾ കൂടിയെത്തും. 70 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന വിമാനമാണിത്. 55 മുതൽ 90 മിനിറ്റുവരെയാണ് ഫ്ലൈ 91-ന്റെ വിമാനങ്ങളുടെ യാത്രാ ദൗത്യം.