യുഎഇയിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കിത്തുടങ്ങി. വ്യാജ സ്വദേശിവൽക്കരണം നടത്തുന്ന കമ്പനികളില്‍ നിന്ന പിഴ ഈടാക്കിത്തുടങ്ങി. മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയവും എമിറാത്തി കോംപറ്റീറ്റീവ്നസ് കൗൺസിലും ചേർന്നാണ് പരിശോധന നടത്തുന്നത്.
കമ്പനികൾ നടത്തുന്ന നിയമ ലംഘനത്തിന്റെ സ്വഭാവം അനുസരിച്ചാണ് പിഴത്തുക നിശ്ചയിക്കുന്നത്. നഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വ്യാജ സ്വദേശിവൽക്കരണം നടത്തിയാൽ പിടിവീഴുമെന്നാണ് മുന്നറിയപ്പ്. ഓരോ വ്യാജ എമിറാത്തി ജീവനക്കാരനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തപ്പെടും. കമ്പനിയ്ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും മരവിപ്പിക്കും.
ജോലിക്ക് അനുമതി നൽകിയ ശേഷം ജോലിയിൽ പ്രവേശിക്കാത്തവരുടേയും പിരിഞ്ഞുപോകുന്നവരുടേയും വിവരം യഥാസമയം അധികൃതരെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കും. അതേസമയം നഫീസ് പിന്തുണയുള്ള പരിശീലന കാലയളവ് അവസാനിച്ചതിന് ശേഷം ഗുണഭോക്താവിനെ നിയമിക്കുന്നതിൽ പരാജയപ്പെട്ടാൽ സ്ഥാപനത്തിന് അടച്ച തുക വീണ്ടെടുക്കാന്‍ അവകാശമുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
50 ജീവനക്കാരുളള സ്ഥാപനങ്ങളില്‍ സ്വദേശി വത്കരണം നടപ്പാക്കണമെന്നാണ് ഉത്തരവുളളത്. ഓരോ വര്‍ഷവും രണ്ട് ശതമാനംവീതം സ്വദേശികൾക്ക് ജോലി ലഭ്യമാക്കണം. ഉത്തരവ് നടപ്പാക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് ഉൾപ്പടെ ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും അനുമതികൾക്കുമായി വ്യാജ നിയമനവും വ്യാജരേഖകളും തയ്യാറാക്കിയാല്‍ ഗുരുതര കുറ്റമായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്.