വ്രത ശുദ്ധിയുടെ നിറവിൽ കേരളത്തിലും ഒമാനിലും ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. അന്നപാനീയങ്ങൾ വെടിഞ്ഞുള്ള വ്രതം, ഖുർആൻ പാരായണം, ദാനധർമങ്ങൾ എന്നിങ്ങനെ മുപ്പത് ദിവസത്തെ അച്ചടക്കമുള്ള ജീവിതം തുടർന്നുള്ള ദിവസങ്ങളിലും നിലനിർത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് വിശ്വാസികൾ പെരുന്നാളിലേക്ക് കടക്കുന്നത്. പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകൾ സന്ദർശിച്ചും സ്നേഹം പങ്കിട്ടാണ് ആഘോഷങ്ങൾ.
സംസ്ഥാനത്ത് ചെറിയ പെരുന്നാളിൻറെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിനേതൃത്വം നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു. കൊച്ചി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ രാവിലെ നടന്ന ഈദ് ഗാഹിന് ഷെരീഫ് മേലേതിൽ നേതൃത്വം നൽകി.
കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ് ഗാഹിന് ടി.ആരിഫലി നേതൃത്വം നൽകി. മർക്കസ് നോളേജ് സിറ്റി ജാമി ഉൽ ഫുതൂഹില്ലിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് നേതൃത്വം നൽകിയത്. ചാലിയം ജുമാ മസ്ജിദിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും നേതൃത്വം നൽകി.
മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെക്കുന്നതെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണം. അപ്പോൾ മാത്രമേ അതിന്റെ മഹത്വം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂർണ്ണമാക്കട്ടെ, എന്ന് കുറിച്ചാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നത്.