ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ഇജി.5’ സ്ഥിരീകരിച്ചു. അണുബാധ സ്ഥിരീകരിച്ചവർ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ഇജി.5 സ്ഥിരീകരിച്ചവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശുപ്രതിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
60 വയസിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവരിലാണ് രോഗം പിടിപെടാൻ സാധ്യത കൂടുതൽ. അതാനാൽ ജനങ്ങൾ സാധ്യമാകുമ്പോഴൊക്കെ കൈകൾ വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുകയും വേണം. കൂടാതെ ശരീര താപനില 38 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ഉള്ളവർ, വിറയൽ, ക്ഷീണം, ശരീര വേദന, നെഞ്ചു വേദനയോട് കൂടിയ ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.