ഫെബ്രുവരി 6 ന് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 44,000 ൽ അധികം ആളുകൾ മരിച്ചുവെന്ന് തുർക്കി പ്രഖ്യാപിച്ചു. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 44,218 ആയി ഉയർന്നതായി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയാണ് അറിയിച്ചത്.സിറിയയിലെ മരണസംഖ്യ 5,914 ആയും ഉയർന്നു
അബുദാബിയിൽ ചികിത്സ
അതേസമയം സിറിയൻ ഭൂകമ്പത്തെ അതിജീവിച്ചവരെ നിർണായക വൈദ്യ ചികിത്സയ്ക്കായി വെള്ളിയാഴ്ച അബുദാബിയിലെത്തിച്ചു. ഡോക്ടർമാർ, അനസ്തേഷ്യ വിഭാഗം, ടെക്നീഷ്യൻമാർ, പാരാമെഡിക്കുകൾ എന്നിവരടങ്ങുന്ന പ്രത്യേക വിമാനത്തിലാണ് രോഗികളെ എത്തിച്ചത്.രാഷ്ട്രമാതാവ് ശൈഖ ഫാത്തിമയുടെ നിർദേശപ്രകാരം യുഎഇ സർക്കാരിൻ്റെ മാനുഷിക വിഭാഗമായ എമിറേറ്റ്സ് ക്രസൻ്റാണ് സിറിയൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ പങ്കാളിത്തത്തോടെ ദൗത്യം നടത്തിയത്.
പ്രായപൂർത്തിയായ അഞ്ച് രോഗികളെ ഷെയ്ഖ് ഷാഖ്ബൗട്ട് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോയി, ഒമ്പത്, 10, 12, 14, 16 വയസ്സുള്ള കുട്ടികളെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. എല്ലാ കുട്ടികൾക്കും കൈകാലുകൾക്ക് പൊട്ടലുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.
തുർക്കി-സിറിയ ഭൂകമ്പത്തിൽ മാരകമായ പരിക്കേറ്റവരിൽ ചിലർക്ക് ചികിത്സ ഒരുക്കണമെന്ന് ശൈഖ ഫാത്തിമ നേരത്തെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.അവരുടെ ചികിൽസാ ചെലവുകളും മറ്റ് പ്രതിബദ്ധതകളും ശൈഖ ഫാത്തിമ ഏറ്റെടുത്തിരുന്നു.
“അമ്മ എനിക്കുവേണ്ടി മരിച്ചു”
നാല് മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 10 വയസ്സുകാൻ ഈസ ഷഹീൻ തൻ്റെ അനുഭവം വിവരിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.ഭൂകമ്പം ഉണ്ടായപ്പോൾ തന്നെ അമ്മ മാറോടു ചേർത്തുപിടിച്ചതിനാലാണ് താൻ രക്ഷപെട്ടത്. പക്ഷേ അമ്മയ്ക്ക് ജീവൻ നഷ്ടമായെന്നും ഈസ ഷഹീൻ പറഞ്ഞു.സിറിയയിലെ ലതാകിയ പ്രദേശത്തുനിന്നാണ് നിന്നുള്ള മൂന്ന് സഹോദരങ്ങളാണ് ഈസയെ ചികിത്സക്കായി അബുദാബിയിലെത്തിച്ചത്.