പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് രീതി സൗദി അറേബ്യ റദ്ദാക്കി. പകരം എല്ലാ വിസകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറുന്ന പുതിയ സംരംഭം സൗദിയിലെ വിദേശ കാര്യാലയങ്ങൾ ആരംഭിച്ചു. ക്യൂആർ കോഡ് വഴി വിസ ഡാറ്റകൾ വായിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഇ-വിസ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ സംവിധാനം ജോലി, സന്ദർശന വിസകൾ അനുവദിക്കുന്നതിനായുള്ള സംവിധാനം വികസിപ്പിക്കും. മന്ത്രാലയം നൽകുന്ന കോൺസുലാർ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യും. കൂടാതെ അതിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള നടപടിക്രമങ്ങളുടെയും ഭാഗമായാണ് പുതിയ സംരംഭമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുഎഇ, ഇന്ത്യ, ഈജിപ്ത്, ജോർദാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് പുതിയ സംരംഭത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചിരിക്കുക. പുതിയ സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം ലാഭിക്കാനാവുമെന്നും മന്ത്രാലയം അറിയിച്ചു.