ജനങ്ങളുടെ സുഗമമായ യാത്രയ്ക്കായി ദുബായ് മെട്രോ സർവ്വീസ് വിപുലീകരിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വികസന പദ്ധതിക്ക് എമിറേറ്റിൻ്റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെയും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിൻ്റെയും നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദുബായ് മെട്രോ സർവ്വീസ് 2030-ഓടെ 140 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള 96 സ്റ്റേഷനുകളായി ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ പ്രവർത്തിക്കുന്ന 64 സ്റ്റേഷനുകളാണ് ദുബായിലുള്ളത്. സാമ്പത്തിക അവസരങ്ങൾ സമ്പുഷ്ടമാക്കുക, പൊതുഗതാഗത സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുക, സുസ്ഥിര ഗതാഗതത്തിൻ്റെ കാര്യക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള എമിറേറ്റിന്റെ വികസനമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
മെട്രോ സ്റ്റേഷൻ വികസിപ്പിക്കുന്നതിനോടൊപ്പം പൊതുഗതാഗതത്തിൻ്റെ വിഹിതം 45 ശതമാനമായി വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ 16 ടണ്ണായി കുറയ്ക്കുക, നടത്തം പ്രോത്സാഹിപ്പിക്കുന്നതിന് പൊതു ഇടങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തണലുള്ള പ്രദേശങ്ങൾ വർദ്ധിപ്പിക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.