നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. നിറമില്ലാത്തതും മണമില്ലാത്തതുമായ കാര്‍ബണ്‍ മോണോക്സൈഡ് അബദ്ധത്തിൽ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാല്‍ മരണകാരണമാകുമെന്നും ദുബായ് പൊലീസിൻ്റെ മുന്നറിയിപ്പ്. പൊലീസ് പുറത്തിറക്കിയ വിഡിയോയിലാണ് പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്.
കാറുകള്‍, ട്രക്കുകള്‍, ചെറിയ എഞ്ചിനുകള്‍, സ്റ്റൗ, വിളക്കുകള്‍, ഗ്രില്ല്, ഫയര്‍പ്ലേസ്, ഗ്യാസ് റേഞ്ച്, ചൂള തുടങ്ങിയവയില്‍ നിന്ന് പുറത്തുവരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡുണ്ടാകും. ഇത് വീടിനുള്ളിലോ വാഹനങ്ങള്‍ക്കകത്തോ തങ്ങിനിന്ന് തിരിച്ചറിയാന്‍ കഴിയാതെ ഇത് ശ്വസിക്കുന്നവർക്ക് മരണം സംഭവിക്കുകയും ചെയ്യുന്നു. മുറിക്കുള്ളിലോ വാഹനങ്ങളിലോ അടഞ്ഞിരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
തലവേദന, തലകറക്കം, ക്ഷീണം, വയറുവേദന, ഛര്‍ദ്ദി, നെഞ്ചുവേദന എന്നിവയാണ് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാല്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍. അടച്ചിട്ട മുറിക്കുള്ളിൽ പ്രവേശിക്കുമ്പോള്‍ ആദ്യം തന്നെ വാതിലുകളും ജനലുകളും തുറന്ന് ശുദ്ധമായ വായു സഞ്ചാരം ഉറപ്പാക്കണം. സുരക്ഷയ്ക്ക് വീടുകളില്‍ കാര്‍ബണ്‍ മോണോക്സൈഡ് തിരിച്ചറിയാൻ അലാറം സ്ഥാപിക്കാനും പൊലീസ് നിർദേശിക്കുന്നു.
അടച്ചിട്ട സ്ഥലങ്ങളില്‍ ഒരു കാരണവശാലും എസെന്‍സും കല്‍ക്കരി ബര്‍ണറുകളും ഉപയോഗിക്കരുത്. ഗാരേജിലുള്‍പ്പെടെ അടച്ചിട്ട വാഹനത്തില്‍ അധികനേരം ഇരിക്കരുത്. ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളിലും താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഇത് ശരീരത്തിലെത്തിയാൽ രക്തത്തില്‍ കലർന്ന് രക്തത്തിലെ അരുണ രക്താണുക്കള്‍ ഇവയെ ആഗിരണം ചെയ്യുകയും മരണത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.