കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയം നേടിയുള്ള ഗംഭീര തിരിച്ചുവരവിന് ശക്തി പകർന്നത് മുൻനിര നേതാക്കളുടെ വിജയം. കപ്പിത്താനായി കോൺഗ്രസിനെ നയിച്ച ഡികെ ശിവകുമാറാണ് ഭൂരിപക്ഷത്തിലും മുന്നിൽ നിൽക്കുന്നത്. ഒന്നേകാൽ ലക്ഷം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് കനക്പുരയിൽ നിന്നും ഡികെ വിജയക്കൊടി പാറിച്ചത്.
ജെഡിഎസ് സ്ഥാനാർഥി ബി നാഗരാജുവിനെയാണ് ഡികെ വമ്പൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയത്. കേവലം 20631 വോട്ട് മാത്രമേ നാഗരാജുവിന് നേടാൻ കഴിഞ്ഞുള്ളു. അതേസമയം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബിജെപിയുടെ സ്ഥാനാർഥി ആർ അശോകയ്ക്ക് 19753 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആകെ 1,43,023 വോട്ടുകളാണ് പിസിസി അധ്യക്ഷൻ കൂടിയായ ഡികെ നേടിയത്. 1,22,392 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിൽ നിന്ന് വിധാൻസഭയിലേക്ക് എത്തുന്നതും മികച്ച ഭൂരിപക്ഷത്തോടെയാണ്. ബിജെപി മന്ത്രിയായിരുന്ന വി.സോമണ്ണയെ 46,163 വോട്ടുകൾക്ക് തോൽപ്പിച്ചാണ് സിദ്ധരാമയ്യ വിജയിച്ചത്. സിദ്ധരാമയ്യ 1,19,816 വോട്ടുകൾ നേടിയപ്പോൾ 73,653 വോട്ടുകൾ മാത്രമാണ് ആണ് എതിർ സ്ഥാനാർഥിയ്ക്ക് നേടാനായത്. അതേസമയം ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ലക്ഷ്മൺ സവദി, അത്താനിയിൽ നിന്ന് മുക്കാൽ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപിയുടെ മഹേഷ് ഇറംഗൗഡയ്ക്കെതിരെ 76,122 വോട്ടുകൾക്കായിരുന്നു സവദിയുടെ വിജയം. എന്നാൽ കോൺഗ്രസിലേക്കെത്തിയ മുൻ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന് വിജയം നേടാനായില്ല. ഹുബ്ബള്ളി ധർവാഡിൽ ബിജെപിയുടെ മഹേഷ് തെഗിംകയോട് ഷെട്ടറിന് പരാജയപ്പെടേണ്ടി വന്നു.
കെ.ജെ.ജോർജ്, എൻ.എ ഹാരിസ്, യു.ടി ഖാദർ എന്നിവരുടെ ജയം കർണാകയിലെ മലയാളി തിളക്കത്തിന് മാറ്റ് കൂട്ടി. സർവാഗ്ന നഗറിൽ നിന്നാണ് കെ.ജെ.ജോർജ് വിജയിച്ചത്. ശാന്തി നഗറിൽ എൻ.എ.ഹാരിസ് വിധാൻ സഭയിലെത്തുമ്പോൾ മംഗലാപുരം റൂറലിൽ നിന്നാണ് യു.ടി.ഖാദർ വിജയം സ്വന്തമാക്കിയത്. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ചിത്താപ്പുരിലും റിസ്വാൻ അർഷദ് ശിവാജി നഗറിലും വിജയം നേടിയ കോൺഗ്രസിന് കൂടുതൽ കരുത്ത് നൽകി.