രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നോട്ട് നിരോധനത്തിന് ഇന്ന് 6 വയസ്സ്. സമ്പദ്വ്യവസ്ഥയിൽ സമ്മിശ്ര പ്രതിഭലനം ഉണ്ടാക്കിയ നോട്ട് നിരോധനം വിജയകരമായിരുന്നെന്ന് സർക്കാരും പരാജയമായിരുന്നെന്ന് പ്രതിപക്ഷവും ഇപ്പോഴും വാദിക്കുകയാണ്. നോട്ട് നിരോധനത്തിന് പിന്നാലെ വന്ന സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഡിജിറ്റൽ ക്യാഷ് ഫോർമുല രാജ്യത്ത് കുറേയൊക്കെ വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്.
ആറ് വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് പൊതുജനത്തിൻ്റെ കൈവശം ഉള്ള കറൻസി 30 ലക്ഷം കോടിയോളമാണ്. നോട്ട് നിരോധനത്തിൻ്റെ തൊട്ടു മുൻപ് 2016 ഒക്ടോബറിൽ 17 ലക്ഷം കോടി രൂപ മാത്രമായിരുന്നു ഇത്. കള്ളപ്പണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിൽ നോട്ട് നിരോധനം വിജയിച്ചില്ല എന്നത് ഇതിൽ നിന്ന് വ്യക്തം. എന്നാൽ മറുവശത്ത് കണക്കിൽ പെടാത്ത പണം ബാങ്കിംഗ് വ്യവസ്ഥയ്ക്ക് കീഴിലെത്തി എന്നത് യാഥാർത്ഥ്യമാണ്.
2.5 ലക്ഷം നോട്ട് അടിക്കുന്ന ‘കടലാസ് കമ്പനി’കളുടെ റജിസ്ട്രേഷൻ റദ്ദാക്കി. 22 ലക്ഷം അക്കൗണ്ടുകളുടെ പരിശോധനയും നടപടിയും തുടരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ യാഥാർത്ഥ്യമാകുന്ന സമ്പദ്വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിന് കാരണം നോട്ട് നിരോധനം ആണെന്നാണ് കേന്ദ്രസർക്കാർ വാദം.
നോട്ട് നിരോധനം കൊണ്ടുണ്ടായ മികച്ച നേട്ടം ഡിജിറ്റൽ ഇടപാടുകളിൽ ഉണ്ടായ കുതിച്ചുചാട്ടമാണ്. 2015-16നു ശേഷം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 60 ശതമാനത്തോളം വാർഷിക വർധന ഉണ്ടായി.
അതേസമയം, തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഗ്രാമീണമേഖലയിലും നഗരങ്ങളിലെ അസംഘടിത മേഖലകളിലും കറൻസിക്ഷാമം വരുത്തിവച്ച തൊഴിൽനഷ്ടവും ഉൽപാദന ഇടിവുമെല്ലാം ഇപ്പോഴും തുടരുകയാണ്. തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഇടത്തരക്കാർ തുടങ്ങിയവരെക്കൂടാതെ ചെറുകിട–ഇടത്തരം സംരംഭകരും നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് ആറാം വർഷവും മുക്തരല്ല. തൊഴിൽവളർച്ചാ നിരക്കുകളും വാഗ്ദാനങ്ങൾ പോലെ ആറാം വർഷവും താഴ്ന്നുതന്നെ.
എന്നാൽ, നോട്ട് നിരോധനത്തിന് തുടർച്ചയായി വന്ന 2016ലെ പാപ്പരത്ത കോഡ് കിട്ടാക്കടങ്ങൾ നിയന്ത്രിക്കുന്നതിൽ കേന്ദ്രം വിജയിച്ചു. ആറാം വാർഷികത്തിൽ നോട്ട് നിരോധനം വലിയ നേട്ടങ്ങൾ സമ്മാനിച്ചെന്ന നിലപാടാണ് കേന്ദ്രസർക്കാർ ഇപ്പോഴും കൈക്കൊള്ളുന്നത്. പക്ഷെ, രാജ്യത്തെ വളർച്ച നിരക്കുൾപ്പടെ കുറഞ്ഞതിന് കാരണം മറ്റൊന്നല്ല എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വാദം.