യൂറോപ്പിലേക്ക് യാത്ര തിരിച്ച് മുഖ്യമന്ത്രിയും സംഘവും. പുലർച്ചെ 3.55നുള്ള വിമാനത്തിലാണ് നോർവേയിലേക്കാണ് പോയിരിക്കുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 6 മണിയോടെ നോർവേയിലെത്തും. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. രണ്ട് ദിവസം മുൻപ് പോകേണ്ടിയിരുന്ന യാത്ര സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് മാറ്റുകയായിരുന്നു. നോർവേ കൂടാതെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദർശനം.
യൂറോപ്യൻ പര്യടനത്തിൽ വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുക വകയിരുത്തിയതിൽ ആക്ഷേപം ഉയർന്നിരുന്നു. ഏഴു ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം പര്യടനത്തിൽ ചെലവിടുന്നത്. ഇതിനായി മൂന്ന് ഏജൻസികളെ തെരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് വിദേശ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാൻ ആള് പോകുന്നത്. ഒന്നാം പിണറായി സർക്കാരിൽ 15 തവണ മുഖ്യമന്ത്രി വിദേശസന്ദർശനം നടത്തിയപ്പോഴും, 85 തവണ മന്ത്രിമാർ വിദേശ യാത്ര നടത്തിയപ്പോഴും വീഡിയോ, ഫോട്ടോ ഷൂട്ട് സംവിധാനം ഉണ്ടായിരുന്നില്ല.