എല്ലാ റാങ്കിലും ഉൾപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ലഹരിമരുന്നിന് അടിമകളായ മക്കൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി കമ്മിഷണർ കെ സേതുരാമൻ. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളായവരാണ്. സത്യം പറഞ്ഞാൽ പല പോലീസുകാരുടെ കുടുംബത്തിനും സഹിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഈ എസ്പിയുടെ കുടുംബത്തിലും ഇതിന്റെ പേരിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായി. ഓരോരുത്തരുടേയും കുട്ടികൾ ലഹരിമരുന്നിന് അടിമകളായിക്കൊണ്ടിരിക്കുകയാണ്.
എല്ലാവരും ചുറ്റും കണ്ണു തുറന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്കമാലി കറുകുറ്റിയിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കവേയാണ് കമ്മിഷണർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണ്. ഓരോ പോലീസുകാരനും പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ കമ്മ്യൂണിറ്റിയ്ക്ക് അകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കേണ്ടത് അനിവാര്യമാണ്. ക്വാർട്ടേഴ്സുകളിൽ ഈ കാര്യം പരിശോധിക്കണമെന്നും കെ.സേതുരാമൻ പറഞ്ഞു.
അതേസമയം കേരളത്തിൽ കഞ്ചാവിന്റെയും എംഡിഎംഎയുടെയും ഉപയോഗം വർധിച്ച് വരികയാണ്. ദേശീയ ശരാശരി നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണ്. എങ്കിലും ഈ നിരക്ക് വേഗം ഉയരാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എല്ലാവരും ഒറ്റക്കെട്ടായ് നിൽക്കണമെന്നും കെ.സേതുരാമൻ ആവശ്യപ്പെട്ടു.