ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ രണ്ടു വയസ്സുകാരൻ തനിയെ നടന്ന് വീട്ടിലെത്തി. ഒന്നര കിലോമീറ്ററോളം ദൂരം ഒറ്റയ്ക്കു നടന്നാണ് കുട്ടി വീട്ടിലെത്തിയത്. തിരുവനന്തപുരം നേമത്തിനു സമീപം വെള്ളായണി കാക്കാമൂലയിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അധ്യാപികമാർ ഉൾപ്പെടെ 4 പേരാണ് ഡേ കെയറിൽ ഉള്ളത്. 3 പേർ സമീപത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ഒരു അധ്യാപിക മാത്രമാണ് ഡേകെയറിൽ ഉണ്ടായിരുന്നത്. മുതിർന്ന കുട്ടികളെ ശുചിമുറിയിലേക്കു വിട്ട സമയത്താണ് രണ്ടു വയസ്സുകാരൻ പുറത്തേക്കിറങ്ങിയത്. കാക്കാമൂല കുളങ്ങര ‘സുഷസ്സിൽ’ ജി.അർച്ചന–സുധീഷ് ദമ്പതികളുടെ മകൻ അങ്കിതാണ് ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ പുറത്തിറങ്ങി വഴിയറിയാതെ തപ്പിത്തടഞ്ഞ് വീട്ടിലെത്തിയത്.
അതേസമയം സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തു. ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെയാണ് ചൈൽഡ് ലൈൻ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ നേമം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തിങ്കളാഴ്ച കുട്ടികളെ ആയയെ ഏൽപ്പിച്ച് അധ്യാപകർ സമീപത്തെ കല്യാണ വീട്ടിലേക്ക് പോയ സമയത്താണ് സംഭവമുണ്ടായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. മാതാപിതാക്കൾ ജോലിക്കാരായതിനാലാണ് പകൽ സമയത്ത് കുഞ്ഞിനെ ഡേ കെയറിൽ വിടുന്നത്.