ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നുവെന്ന വിവരം പുറത്ത് വിട്ട് ഐഎസ്ആർഒ. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെ ഉണ്ടെന്നും എട്ട് സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനില ഉണ്ടെന്നുമുള്ള നിർണായകമായ ആദ്യഘട്ട വിവരങ്ങൾ ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രോപരിതലത്തിലെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായാണ് മണ്ണുകുഴിച്ചുള്ള പരീക്ഷണം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
വിക്രം ലാൻഡറിലെ വിഎസ്എസ്സിയുടെ പേലോഡുകളിൽ ഒന്നായ ചസ്തെയാണ് (ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്പീരിമെന്റ് –ChaSTE) താപനില സംബന്ധിച്ച വിവരങ്ങളെ കുറിച്ച് പഠിക്കുന്നത്. അതേസമയം മേൽമണ്ണിൽ 60 ഡിഗ്രിവരെ ചൂട് ഉണ്ടെന്ന് കണ്ടെത്തി. പേലോഡ് എട്ട് സെന്റിമീറ്റർ ആഴത്തിൽ കുഴിച്ച് വിവിധ ഘട്ടങ്ങളിലായുള്ള താപനില പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചന്ദ്രന്റെ മണ്ണിലെ താപവിതരണം എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള പരീക്ഷണം നടത്തുന്നത്.
ഇത് കൂടാതെ വിവിധ ആഴങ്ങളിലുള്ള താപനില സംബന്ധിച്ച ചാർട്ടും ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്. ഓരോ സെന്റിമീറ്റർ താഴ്ചയിലും ചൂട് കുറയുകയാണ് എന്നാണ് ചന്ദ്രയാൻ–3 രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ വിവിധ ആഴങ്ങളിലായി നിർണായകമായ നിരവധി വിവരങ്ങളാണ് പേലോഡ് സെൻസറുകൾ ശേഖരിച്ചിട്ടുള്ളത്. ഈ വിവരങ്ങൾ വിലയിരുത്തുകയാണ് എന്നെ ഐഎസ്ആർഒ അറിയിച്ചു.
എന്നാൽ ചന്ദ്രനിൽ അന്തരീക്ഷം ഇല്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തലിൽ പറയുന്നത്. മാത്രമല്ല, ഏതെങ്കിലും തരത്തിൽ അവിടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോ എന്ന ഇലക്ട്രോൺ സാന്ദ്രത പരിശോധിച്ചു മനസ്സിലാക്കുന്നതിന് മറ്റൊരു പേലോഡുമുണ്ട്. റോവറിലെ സ്പെക്ട്രോസ്കോപി ഉപയോഗിച്ച് എന്തൊക്കെത്തരം മൂലകങ്ങളുണ്ടെന്ന് ഇത് കണ്ടെത്തും.